മലയാളി മറ്റു സംസ്ഥാനത്ത് പോയി പച്ചക്കറി വാങ്ങേണ്ട അവസ്ഥയെന്ന് പ്രതിപക്ഷം; മറ്റാരും നടത്താത്ത തരത്തിൽ ഇടപെട്ടെന്ന് മന്ത്രി

സർക്കാർ വിപണിയിൽ ഇടപെടുന്നതിനാൽ നേരിയ തോതിലുള്ള വർധനവ് മാത്രമാണുള്ളതെന്നു ഭക്ഷ്യമന്ത്രി

Update: 2022-03-16 07:32 GMT
Advertising

ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാത്തിനും വിലകൂടിയെന്നും കേരളത്തിലെ ജനങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ പോയി പലചരക്ക് വാങ്ങേണ്ട അവസ്ഥയാണെന്നും പ്രതിപക്ഷം. പൊതുവിപണിയിൽ വിലക്കയറ്റമുണ്ടെന്ന് മന്ത്രി തന്നെ സമ്മതിച്ചുവെന്നും വിലക്കയറ്റം നാടിനെ പിടിച്ചുലയ്ക്കുന്നുവെന്നും റോജി എം ജോൺ പറഞ്ഞു. സഭയിൽ മന്ത്രി പറഞ്ഞ കണക്ക് സ്വന്തം വീട്ടിൽ പോലും അവതരിപ്പിക്കാൻ ആകാത്തതാണെന്നും അദ്ദേഹം വിമർശിച്ചു. സാധാരണക്കാരുടെ തൊഴിൽ നഷ്ടപ്പെട്ടുവെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സംസ്ഥാനത്ത് കിറ്റുകൾ അവസാനിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പെട്രോൾ ഡീസൽ വില വർധിച്ചത് വിലക്കയറ്റത്തിന് കാരണമെന്നും സപ്ലൈകോ വഴി സബ്‌സിഡി നൽകുന്നതിനാൽ കാര്യമായി ബാധിക്കുന്നില്ലെന്നും ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. സർക്കാർ വിപണിയിൽ ഇടപെടുന്നതിനാൽ നേരിയ തോതിലുള്ള വർധനവ് മാത്രമാണുള്ളതെന്നും പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയിൽ സപ്ലൈകോ ഔട്ട് ലെറ്റുകളിൽ നിന്ന് സാധനങ്ങൾ കിട്ടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മറ്റൊരു സംസ്ഥാനവും നടത്താത്ത ഇടപെടൽ ഇടത് സർക്കാർ നടത്തുന്നതിനാൽ സാധാരണക്കാരെ വിലക്കയറ്റം ബാധിക്കുന്നില്ലെന്നും മന്ത്രി അവകാശപ്പെട്ടു.

കിറ്റിന് ഉൾപ്പെടെ 4682 കോടി രൂപ സബ്‌സിഡിക്ക് വേണ്ടി നൽകിയെന്നും കേന്ദ്രസർക്കാറിൽനിന്ന് ആവശ്യമായ സഹായം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 182000 റേഷൻ കാർഡുകൾ അനർഹരുടെ കൈയിൽ നിന്ന് തിരികെ വാങ്ങിയെന്നും ഇതിൽ 1,42000 കാർഡുകൾ വിതരണം ചെയ്തുവെന്നും ഏപ്രിൽ 15 നുള്ളിൽ ബാക്കി വിതരണം ചെയ്യുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

തിരുവല്ല, മാനന്തവാടി, വാഗമൺ എന്നിവിടങ്ങളിൽ സപ്ലൈകോ പെട്രോൾ പമ്പ് തുടങ്ങുമെന്നും മന്ത്രി ജിആർ അനിൽ അറിയിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികളുമായി ധാരണയിൽ എത്തിയെന്നും നിലവിൽ 11 പമ്പുകളാണ് സപ്ലൈകോ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ചില സപ്ലൈകോ സ്ഥാപനങ്ങളിൽ സാധനങ്ങൾ വില കൂട്ടി വിൽക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത് തടയാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സുഭിക്ഷ പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുമെന്നും എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരു സുഭിക്ഷ ഹോട്ടലുകൾ ആരംഭിക്കാനാണ് നീക്കമെന്നും ഈ മാസം അവസാനത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നും അറിയിച്ചു.

എന്നാൽ മന്ത്രി പറഞ്ഞത് സപ്ലൈകോയിലെ വിലക്കുറവിനെ കുറിച്ചാണെന്നും പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിൽ സർക്കാർ ഭയനീയമായി പരാജയപ്പെട്ടുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഇത്തരം വിഷയം ഉന്നയിക്കുന്നത് വിമർശിക്കാനല്ല, സർക്കാരിനെ ജാഗരൂഗരാക്കാനാണെന്നും അദ്ദേഹം പറഞ്ഞു.


Full View


Opposition says Keralites have to go to other states to buy vegetables; The minister said that he had interfered in a way that no one else had done

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News