പള്ളികൾ രാഷ്ട്രീയ പ്രചാരവേലയ്ക്ക്‌ ദുരുപയോഗം ചെയ്യാനുള്ള ലീഗ്‌ ശ്രമമാണ്‌ ഹിന്ദുത്വ തീവ്രവാദികൾക്ക്‌ അവസരമുണ്ടാക്കിയത്: പി ജയരാജന്‍

കേരളത്തിൽ ആര്‍എസ്എസ് ഉയർത്തുന്ന വെല്ലുവിളി നേരിടാൻ സിപിഎമ്മിന് നല്ല കരുത്തുണ്ടെന്ന് പി ജയരാജന്‍

Update: 2021-12-02 08:08 GMT
Advertising

എല്‍ഡിഎഫ് സർക്കാരും സിപിഎമ്മും കേരളത്തിൽ ഉള്ളിടത്തോളം കാലം സംഘികളുടെ ഒരു അജണ്ടയും ഇവിടെ നടപ്പാവില്ലെന്ന് സിപിഎം നേതാവ് പി ജയരാജന്‍. പള്ളികൾ രാഷ്ട്രീയ പ്രചാരവേലയ്ക്ക്‌ ദുരുപയോഗം ചെയ്യാനുള്ള ലീഗ്‌ ശ്രമമാണ്‌ ഹിന്ദുത്വ തീവ്രവാദികൾക്ക്‌ അവസരമുണ്ടാക്കി കൊടുത്തതെന്നും ജയരാജന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം തലശേരിയില്‍ ബിജെപി പ്രവര്‍ത്തകര്‍ വിദ്വേഷ മുദ്രാവാക്യങ്ങള്‍ മുഴക്കിയ സംഭവത്തെ കുറച്ചാണ് ജയരാജന്‍റെ പ്രതികരണം.

"അഞ്ച് നേരം നിസ്കരിക്കാൻ പള്ളികൾ ഉണ്ടാവില്ലെന്നും അത് തങ്ങൾ തകർക്കുമെന്നുമാണ് അവരുടെ ഭീഷണി. തലശേരിക്ക് ഒരു പ്രത്യേക ചരിത്രമുണ്ടെന്ന് ബിജെപിക്കാർ ഓർക്കണം. അത് ബിജെപി രൂപപ്പെടുന്നതിന് മുൻപുള്ളതാണ്. അവരുടെ ആത്മീയ ആചാര്യന്മാരായ ആർഎസ്എസ് നടത്തിയ 1971ലെ തലശേരി വർഗീയ കലാപമായിരുന്നു അത്. അതിന്‍റെ ഭാഗമായി അന്ന് മുസ്‍ലിം പള്ളികൾക്ക് നേരെയും വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. ചിലയിടത്ത് മുസ്‍ലിം വർഗീയവാദികളും കടകൾക്കും മറ്റും നേരെ തിരിച്ച് ആക്രമണം നടത്തി. അപ്പോഴാണ് സിപിഎമ്മിന്‍റെ കരുത്ത് ആര്‍എസ്എസുകാർക്ക് ബോധ്യമായത്. മുസ്‍ലിം പള്ളികൾ വ്യാപകമായി തകർക്കാനുള്ള ആര്‍എസ്എസ് പദ്ധതിക്ക് തടയിടാൻ സിപിഎം മുന്നോട്ടുവന്നു. ആത്മത്യാഗം ചെയ്തും മതസൗഹാർദം പുനസ്ഥാപിക്കാൻ പ്രവർത്തകർ മുന്നോട്ട് വരണമെന്ന ആഹ്വാനം ഉൾക്കൊണ്ടായിരുന്നു ആ പ്രവർത്തനം"- പി ജയരാജന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

കേരളത്തിൽ ആര്‍എസ്എസ് ഉയർത്തുന്ന വെല്ലുവിളി നേരിടാൻ സിപിഎമ്മിന് നല്ല കരുത്തുണ്ടെന്ന് അവർ ഓർക്കണം. കേരളത്തിലെമ്പാടുമുള്ള മതനിരപേക്ഷ വാദികൾ അങ്ങേയറ്റം ജാഗ്രത പുലർത്തേണ്ട സന്ദർഭമാണിതെന്നും പി ജയരാജന്‍ വിശദീകരിച്ചു. 

കഴിഞ്ഞ ദിവസം ബി. ജെ. പി തലശ്ശേരിയിൽ നടത്തിയ പ്രകടനത്തിൽ അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. അഞ്ച് നേരം...

Posted by P Jayarajan on Wednesday, December 1, 2021

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News