Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തിരുവനന്തപുരം: കിളിമാനൂരില്‍ വയോധികന്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ പാറശ്ശാല എസ്എച്ച്ഒ അനില്‍ കുമാറിന് സസ്‌പെന്‍ഷന്‍. വയോധികനെ വാഹനം ഇടിച്ച ശേഷം വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.
അതേസമയം, അനില്‍കുമാര്‍ ഒളിവിലാണ്. ബംഗളൂരുവില്‍ നിന്ന് നാട്ടിലെത്തിയ അനില്‍കുമാര്‍ പൊലീസിന് മുമ്പാകെ എത്തിയില്ല. വാഹനാപകടം സംബന്ധിച്ച അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിടും.
അനില്‍കുമാറിന്റെ ഫോണ്‍ സ്വിച്ച് ഓഫാണ്. അനില്‍കുമാറിനെതിരെ അച്ചടക്ക നടപടി വേണമെന്ന് റൂറല്‍ എസ്പി ഡിഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കാര്‍ ഓടിച്ചത് അനില്‍കുമാറാണെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഇയാള്‍ക്കെതിരെ റൂറല്‍ എസ്പി നടപടിക്ക് ശിപാര്‍ശ ചെയ്തത്.
സംഭവത്തില്‍ എസ്എച്ച്ഒ അനില്‍കുമാര്‍ കുറ്റം സമ്മതിച്ചിരുന്നു. ഒരാള്‍ വാഹനത്തിന്റെ സൈഡില്‍ ഇടിച്ചുവീണുവെന്നും തുടര്‍ന്ന് അയാള്‍ എഴുന്നേറ്റ് നടന്നുപോയെന്നുമാണ് അനില്‍കുമാറിന്റെ വിശദീകരണം. സെപ്റ്റംബര്‍ ഏഴിന് മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് പാറശ്ശാല സ്റ്റേഷന്‍ വിട്ട് അനില്‍കുമാര്‍ തട്ടത്തുമലയിലെ വീട്ടില്‍ പോയത്.
അനുമതിയില്ലാതെ പോയതുകൊണ്ടാണ് അപകടം ഉണ്ടായിട്ടും നിര്‍ത്താതെ പോയതെന്നാണ് വിവരം. അപകടമുണ്ടാക്കിയ അനില്‍കുമാറിന്റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.