ഗവര്‍ണര്‍ നിര്‍ദേശിച്ച വിഭജന ഭീതി ദിനാചരണം ഇന്ന്; കോളജുകളിൽ വേണ്ടെന്ന നിലപാടിൽ സര്‍ക്കാര്‍
എന്നാൽ വിവിധ സർവകലാശാല വൈസ് ചാൻസിലർമാർ ഗവർണറുടെ നിർദേശം കോളജുകൾക്ക് കൈമാറിയിട്ടുണ്ട്
തിരുവനന്തപുരം: കേന്ദ്രസർക്കാർ ഉത്തരവ് പ്രകാരം ഗവർണർ നിർദേശിച്ച വിഭജന ഭീതി ദിനാചരണം ഇന്ന്. സംസ്ഥാനത്തെ കോളജുകൾ നിർദേശം നടപ്പിലാക്കേണ്ട എന്ന നിലപാടിലാണ് സർക്കാർ. എന്നാൽ വിവിധ സർവകലാശാല വൈസ് ചാൻസിലർമാർ ഗവർണറുടെ നിർദേശം കോളജുകൾക്ക് കൈമാറിയിട്ടുണ്ട്. ഇടത് അധ്യാപക വിദ്യാർഥി സംഘടനകളും കെഎസ്‌യുവും പരിപാടി നടത്തിയാൽ തടയുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംഘർഷസാധ്യതയും നിലനിൽക്കുന്നു.
അതിനിടെ, ഗവർണറുടെ വിഭജന ഭീതി ദിനാചരണം നടത്തരുതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ ഇറക്കി. പരിപാടി സാമുദായിക സൗഹാർദ്ദം തകർക്കുന്നതിനും സാമുദായിക സ്പർദ്ധ വളർത്തുന്നതിനും കാരണമാകുമെന്ന് സർക്കുലറില്‍ പറയുന്നു.എല്ലാ കോളേജുകൾക്കും അടിയന്തിരമായി അറിയിപ്പ് നൽകണമെന്ന് സർവ്വകലാശാല ഡീൻ മാർക്ക് നിർദേശം നൽകി.ഇ മെയിലിലൂടെയാണ് നിർദേശം നിൽകിയത്.
പരിപാടികൾ നിർബന്ധപൂർവ്വം നടപ്പിലാക്കണമെന്ന് നിർദേശിച്ചിട്ടില്ലെന്നാണ് രാജ്ഭവൻ വ്യക്തമാക്കുന്നത്. ജൂലൈ മാസം അയച്ച സർക്കുലർ വിവാദമാക്കിയതിൽ ഗവർണർക്ക് കടുത്ത അതൃപ്തി ഉണ്ട്.
പ്രധാനമന്ത്രി 2021 പ്രഖ്യാപിച്ച നിർദേശപ്രകാരമാണ് സർക്കുലർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ചാൻസലർമാർക്ക് അയച്ചത്. കഴിഞ്ഞവർഷവും കേരളത്തിലെ സർവകലാശാലകളിൽ ഗവർണർ നിർദേശം നൽകിയിരുന്നെങ്കിലും പരിപാടികളൊന്നും നടന്നിരുന്നില്ല.