കക്കയത്തെ കാട്ടുപോത്തിനെ കൊല്ലാൻ ഉത്തരവ്

മയക്കുവെടിവെച്ച് പിടികൂടാനായില്ലെങ്കിൽ കൊല്ലാനാണ് പി.സി.സി.എഫ് ഉത്തരവ്

Update: 2024-03-06 13:18 GMT
Advertising

കോഴിക്കോട്: കക്കയത്ത്‌ കർഷകൻ എബ്രഹാമിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ കൊല്ലാൻ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (പി.സി.സി.എഫ്) ഉത്തരവ്. കാട്ടുപോത്തിനെ മയക്കുവെടിവെച്ച് പിടികൂടാനായില്ലെങ്കിൽ മാർഗ്ഗ നിർദേശ പ്രകാരം കൊല്ലാനാണു ഉത്തരവ്.

അതേസമയം, ആക്രമണകാരിയായ കാട്ടുപോത്ത് പ്രദേശത്ത് തന്നെയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അതിനിടെ, കക്കയത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. കൊല്ലപ്പെട്ട എബ്രഹാമിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകാമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ 50 ലക്ഷം രൂപ നൽകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഈ ആവശ്യം ഉന്നയിച്ച് എബ്രഹാമിന്റെ പോസ്റ്റ്മോർട്ടം പ്രതിഷേധകർ തടഞ്ഞിരിക്കുകയാണ്. പ്രശ്‌നം പരിഹരിക്കാൻ കലക്ടറുടെ നേതൃത്വത്തിൽ കുടുംബവുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. രണ്ട് തവണയാണ് എബ്രഹാമിന്റെ ബന്ധുക്കളും കോൺഗ്രസ് നേതാക്കളും ജില്ലാ കലക്ടറുമായി ചർച്ച നടത്തിയത്. അവ രണ്ടും പരാജയപ്പെടുകയായിരുന്നു.

കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണമെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമാണ് എബ്രഹാമിന്റെ ബന്ധുക്കളുടെ ആവശ്യം. ബന്ധുക്കളിലൊരാൾക്ക് സർക്കാർ ജോലി നൽകണമെന്നും ആവശ്യപ്പെടുന്നുണ്ട്. കാട്ടുപോത്ത് ജനവാസകേന്ദ്രത്തിലിറങ്ങിയിട്ടും നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നു. കാട്ടുപോത്തിനെ വെടിവെക്കണമെന്ന് ഉത്തരവിടാൻ തനിക്ക് കഴിയില്ലെന്നും അത്തരം സാഹചര്യമല്ലെന്നുമാണ് കലക്ടർ പറയുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News