പേരാരിവാളനും മഅ്ദനിയും; അർപ്പുതമ്മാളിനൊപ്പമുള്ള ജയിൽ സന്ദർശന ഓർമകൾ പങ്കുവെച്ച് പി.ഡി.പി ജനറൽസെക്രട്ടറി

'ജസ്റ്റീസ് കൃഷണയ്യരെയും അദ്ദേഹത്തിന്റെ കത്തുകളെയും ആദരവോടെയാണ് കരുണാനിധിയും മന്ത്രിമാരും കണ്ടത്. അതുവഴി ഡിഎംകെ രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾക്ക് അനുകൂലമായ പരസ്യ നിലപാടുകൾ സ്വീകരിച്ചു'

Update: 2022-05-19 11:43 GMT
Advertising

രാജീവ് വധക്കേസ് പ്രതിയായ പേരാറിവാളനെ കാണാൻ അമ്മ അർപ്പുതമ്മാളും എൻ.എസ്.എ ചുമത്തപ്പെട്ട പി.ഡി.പി സ്ഥാപകൻ അബ്ദുന്നാസർ മഅ്ദനിയെ കാണാൻ താനടക്കമുള്ളവരും ജയിൽ സന്ദർശിച്ച ഓർമകൾ പങ്കുവെച്ച് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറിയും മഅദനിയുടെ സന്തത സഹചാരിയുമായ മുഹമ്മദ് റജീബ്. പേരറിവാളന്റ മോചനത്തിന്റെ പശ്ചാത്തലത്തിലാണ് അർപ്പുതമ്മാളിനൊപ്പം അനുഭവിച്ച തീഷ്ണ ജീവിതസാഹചര്യങ്ങൾ ഇദ്ദേഹം ഓർമിച്ചത്. കോയമ്പത്തൂർ സ്ഫോടനക്കേസിൽ പ്രതി ചേർത്ത് അബ്ദുന്നാസിർ മഅ്ദനിയെ എൻ.എസ്.എ ചുമത്തി സേലം ജയിലിൽ അടക്കപ്പെട്ട സന്ദർഭമാണ് കുറിപ്പിൽ പ്രതിപാദിച്ചത്.

''നേരത്തെ കോയമ്പത്തൂർ ജയിലിൽ കഴിഞ്ഞിരുന്ന മഅ്ദനിയെ പണിഷ്മെന്റ് ജയിലായ സേലത്തേക്ക് മാറ്റുകയായിരുന്നു. വധശിക്ഷ വിധിക്കപ്പെട്ട കുറ്റവാളികളും 'കൊടു കുറ്റവാളികളെ'ന്ന് ഭരണകൂടം വിളിക്കുന്ന തടവുകാരെ പാർപ്പിക്കുന്ന പണീഷ്മെന്റ് ജയിലായിരുന്നത്. എൻഎസ്എ എന്ന കരിനിയമം ചുമത്തിയതിനാൽ 15 ദിവസത്തിൽ ഒരിക്കൽ മാത്രമാണ് തടവുകാരെ സന്ദർശിക്കാൻ സാധിക്കുക. കഠിന ഹൃദയനായ സൂപ്രണ്ടായിരുന്നു അന്ന് ജയിലിൽ ഉണ്ടായിരുന്നത്. മറ്റു തടവുകാരെ സന്ദർശിക്കാൻ വരുന്നവരെ മുഴുവൻ സന്ദർശിച്ച ശേഷമാണ് എൻഎസ്എ ചുമത്തപ്പെട്ടവർ, വധശിക്ഷക്ക് വിധിക്കപ്പെട്ടവർ എന്നിവരെ കാണാൻ ജയിലധികൃതർ അനുവദിക്കുക. ആ സമയങ്ങളിൽ ജയിൽ കോമ്പൗണ്ടിലെ പ്രത്യേക ഭാഗത്ത് മിക്കവാറും ഞങ്ങളും പേരറിവാളന്റെ അമ്മ അർപ്പുതമ്മാളും മാത്രമാണ് ഉണ്ടാകുക. മുൻപരിചയം ഇല്ലെങ്കിലും ക്രമേണ ഉള്ള കണ്ട് മുട്ടലുകളിൽ ഞങ്ങൾ പരിചിതരായി. നീണ്ട കാത്തിരിപ്പിന്റെ വിരസതയിൽ പരസ്പരം ഭക്ഷണം പങ്കുവെക്കലും ജീവിതാനുഭവങ്ങളും പറയലും പതിവായി. 'അറിവ്' എന്ന ചെല്ലപ്പേരിലാണ് ആ അമ്മ പേരറിവാളനെ വിളിക്കുക. പലപ്പോഴും അബ്ദുന്നാസിർ മഅ്ദനിയെയും പേരറിവാളനെയും ഒന്നിച്ചാണ് ജയിലധികൃതർ കമ്പിവല കൊണ്ട് മറച്ച ഇന്റർവ്യൂ റൂമിൽ കൊണ്ട് വരിക. പലപ്പോഴും അമ്മ അറിവിനെ പരിചയപ്പെടുത്തുകയും സംസാരിക്കുകയും ചെയ്തിരുന്നു - റജീബ് കുറിപ്പിൽ പറഞ്ഞു.

ആ സമയത്ത് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ വിഷയം തമിഴ്നാട്ടിൽ ഗൗരവമുള്ള വിഷയമേ ആയിരിന്നല്ലെന്നതും വിഷയത്തെ വളരെ രോഷത്തോടെയാണ് അവർ കണ്ടിരിന്നതെന്നും അദ്ദേഹം ഓർമിച്ചു. പേരറിവാളന് പുറത്തേക്കുള്ള വഴി തെളിഞ്ഞതിന് പിറകിലെ നീക്കങ്ങളും അദ്ദേഹം പങ്കുവെച്ചു. മനുഷ്യവകാശപ്രവർത്തകരായ വാസുവും മുകുന്തൻ സി മേനോനും മഅ്ദനിയെ കാണാൻ തന്നേടൊപ്പം ജയിലിൽ എത്തിയതും മുകുന്ദൻ സി മേനോനെയും വാസുവേട്ടനെയും അർപ്പുതമ്മാളിന് പരിചയപ്പെടുത്തിയതും റജീബ് അനുസ്മരിച്ചു. ആ കൂടിക്കാഴ്ച ഒരു നിർണായക ഇടപെടലായതും മുകുന്ദൻ സി മേനേൻ തമിഴ്നാട്ടിലുള്ള തന്റെ പരിചയക്കാരുടെ ശ്രദ്ധയിൽ വിഷയം കൊണ്ട് വന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

'അതിനിടെ മഅ്ദനിക്ക് വേണ്ടി ജസ്റ്റീസ് കൃഷണയ്യർ ചില നിർണായക ഇടപെടലുകൾ നടത്തുകയും ജയിലിൽ ഉദ്യോഗസ്ഥർ സൃഷ്ടിച്ച ബുദ്ധിമുട്ടുകൾ മാറിയതും പേരറിവാളനും അമ്മയും അറിഞ്ഞു. തുടർന്ന് ജസ്റ്റിസ് കൃഷണയ്യരെ കാണാനുള്ള സൗകര്യത്തിനായി അവർ എന്നോട് അന്വേഷിച്ചു. ഞാൻ കൃഷണയ്യരോട് ഈ വിഷയം സൂചിപ്പിക്കുകയും കാണാനുള്ള സാഹചര്യം ശരിയാക്കി നൽകുകയും ചെയ്തു. തുടർന്ന് ആ വിഷയത്തിൽ കൃഷണയ്യർ സജീവമായി ഇടപെട്ടു. ജസ്റ്റീസ് കൃഷണയ്യരെയും അദ്ദേഹത്തിന്റെ കത്തുകളെയും വളരെ ബഹുമാനത്തോടെയും ആദരവോടെയുമാണ് കരുണാനിധിയും മന്ത്രിമാരും ഡിഎംകെയിലെ മറ്റ് നേതാക്കളും കണ്ടിരുന്നത്. അത് വരെ ആ വിഷയത്തിൽ പരസ്യനിലപാടുകൾ സ്വീകരിക്കാത്ത ഡിഎംകെ രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾക്ക് അനുകൂലമായ പരസ്യ നിലപാടുകൾ തുടർന്ന് സ്വീകരിക്കുകയുണ്ടായി -റജീബ് കുറിച്ചു.

കൃഷണയ്യരുടെ മരണസമയത്ത് കൊച്ചിയിലെത്തിയ അർപ്പുതമാൾ ഞാനുമായി സംസാരിച്ചപ്പോൾ ഇക്കാര്യങ്ങൾ അനുസ്മരിച്ചതും നന്ദി അറിയിച്ചതും അദ്ദേഹം പറഞ്ഞു. പേരറിവാളൻ മോചിതനായിരിക്കേ അദ്ദേഹത്തിന്റെ വിഷയം സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ട് വരാൻ ഉള്ള ശ്രമത്തിൽ ചെറിയ പങ്കാളിത്വം വഹിച്ചതിൽ അതീവ കൃതാർഥനാണെന്നും മുഹമ്മദ് റജീബ് പറഞ്ഞു.


Full View

PDP General Secretary Muhammad Rajeeb shares memories of prison visit with Arputhammal 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News