പെരിയ സുബൈദ വധക്കേസ്; ഒന്നാം പ്രതി അബ്ദുൽ ഖാദറിന് ജീവപര്യന്തം ശിക്ഷ

2018 ജനുവരി 17 നാണ് സുബൈദയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്

Update: 2022-12-14 07:16 GMT
Editor : Lissy P | By : Web Desk
Advertising

കാസർകോട്:പ്രമാദമായ പെരിയ സുബൈദ വധക്കേസിൽ ഒന്നാം പ്രതി  അബ്ദുൽ ഖാദറിന് ജീവപര്യന്തം ശിക്ഷ . പെരിയ ആയമ്പാറ ചെക്കിപ്പള്ളം സ്വദേശി സുബൈദയെ കൊലപ്പെടുത്തിയ ശേഷം സ്വർണാഭരണങ്ങൾ കവർന്നെന്നാണ് കേസ്.

ഒന്നാം പ്രതി കുറ്റക്കാരനെന്ന് ഇന്നലെ  കോടതി കണ്ടെത്തിയിരുന്നു.  പെരിയ ആയമ്പാറ ചെക്കിപ്പള്ളം സ്വദേശി സുബൈദ (60) യെ കൊലപ്പെടുത്തിയ ശേഷം സ്വർണാഭരണങ്ങൾ കവർന്ന കേസിലാണ് ഒന്നാം പ്രതിയായ മധുർ പട്ള കുഞ്ചാർ കോട്ടക്കണ്ണിയിലെ അബ്ദുൽ ഖാദർ (28) നെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. അതേസമയം, കേസിലെ മൂന്നാംപ്രതിയായ അർഷാദിനെ കോടതി വെറുതെവിട്ടു. കേസിലെ രണ്ടാംപ്രതിയായ കർണാടക അസീസ് ഇപ്പോഴും ഒളിവിലാണ്.

ചെക്കിപള്ളത്തെ വീട്ടിൽ തനിച്ച് താമസിക്കുന്ന സുബൈദയെ 2018 ജനുവരി 17 നാണ് വീട്ടിനകത്ത് കൊല്ലപെട്ട നിലയിൽ കണ്ടെത്തിയത്. സ്ഥലം നോക്കാനെന്ന വ്യാജേന എത്തിയ പ്രതികൾ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ട് വീട്ടിൽ കയറി ബോധം കെടുത്തി കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു എന്നാണ് കേസ്. ഒന്നാം പ്രതി അബ്ദുൾ ഖാദർ സുബൈദയുടെ വീടിന് സമീപത്തുള്ള ഒരു വാടക മുറിയിൽ കുറച്ചു മാസം താമസിച്ചിരുന്നു. സുബൈദ സ്ഥിരമായി ആഭരണങ്ങൾ ധരിക്കുമായിരുന്നു. ഇവർ വീട്ടിൽ ഒറ്റക്കായിരുന്നു താമസം. ഇവരുടെ വീട്ടിൽ ധാരാളം സ്വർണവും പണവും ഉണ്ടാകുമെന്ന ധാരണയിലാണ് അബ്ദുൾ ഖാദർ കവർച്ചക്കെത്തിയത്.

കവർച്ചയ്ക്കായി സമയം നോക്കിയിരുന്ന സംഘം 2018 ജനുവരി 16ന് സ്ഥലത്തെത്തി വീടും പരിസരവും വീക്ഷിച്ചു. അടുത്ത ദിവസം രാവിലെ സംഘം കവർച്ചക്കായി സ്ഥലത്തെത്തുകയായിരുന്നു. 12 മണിയോടെ ബസ് ഇറങ്ങി വന്ന സുബൈദയെ വീടു വരെ പിന്തുടർന്നു. സുബൈദ വാതിൽ തുറന്ന് അകത്തു കടന്നപ്പോൾ സംഘം കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വെള്ളം എടുക്കാനായി അകത്തേക്ക് നടന്ന സുബൈദയെ പിറകിൽ പിന്തുടർന്ന സംഘം ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തി കൊലപ്പെടുത്തിയ ശേഷം കവർച്ച നടത്തി സ്ഥലം വിടുകയായിരുന്നു. കൊലപാതകം നടന്ന് രണ്ടാഴ്ചക്കുള്ളിൽ തന്നെ മുഴുവൻ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവിയായിരുന്ന കെ.ജി സൈമണിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News