മന്ത്രിസഭ പുനഃസംഘടന ചർച്ച ചെയ്തിട്ടേയില്ല, മാധ്യമങ്ങള്‍ ഉണ്ടാക്കിയ അജണ്ട: മുഖ്യമന്ത്രി
ആവശ്യം വന്ന ഘട്ടത്തിലെല്ലാം മാധ്യമങ്ങളെ കണ്ടിട്ടുണ്ടെന്നായിരുന്നു ഏഴ് മാസമായി മാധ്യമങ്ങളെ കാണാത്തതിനെ കുറിച്ചുള്ള ചോദ്യത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: മന്ത്രിസഭ പുനസംഘടനയെ കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും എല്ലാം മാധ്യമങ്ങള്‍ ഉണ്ടാക്കിയ അജണ്ടയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും തീരുമാനം നേരത്തെ എടുത്തിട്ടുണ്ടെങ്കില്‍ അത് എൽഡിഎഫ് നടപ്പാക്കും. അത് കൃത്യ സമയത്ത് ചര്‍ച്ച ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആവശ്യം വന്ന ഘട്ടത്തിലെല്ലാം മാധ്യമങ്ങളെ കണ്ടിട്ടുണ്ടെന്നായിരുന്നു ഏഴ് മാസമായി മാധ്യമങ്ങളെ കാണാത്തതിനെ കുറിച്ചുള്ള ചോദ്യത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടി.
'അസ്വാഭാവികതയൊന്നുമില്ല. മാധ്യമങ്ങളെ വേണ്ടെന്ന് വച്ചാ പിന്നെ ഇപ്പോ വരുമോ ? എല്ലാ ദിവസവും മുമ്പും മാധ്യമങ്ങളെ കണ്ടിരുന്നില്ല. എന്തെങ്കിലും ആവശ്യം വന്നാൽ അപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ വരും. എന്റെ ശബ്ദത്തിന് ചില പ്രശ്നങ്ങളെല്ലാം ഉണ്ടായി. അതും മാധ്യമങ്ങൾക്ക് മുന്നിൽ വരാത്തതിന് കാരണമാണ്. എന്നെങ്കിലും മാധ്യമങ്ങളുടെ ചോദ്യങ്ങളെ ഞാൻ ഭയപ്പെട്ടിട്ടുണ്ടോ ? നിങ്ങൾ ചോദിക്കുന്നു'. ഞാൻ മറുപടി നൽകാറുമുണ്ട്'- മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ നിപ പ്രതിരോധത്തിനായി ഫലപ്രദമായ കാര്യങ്ങൾ ചെയ്ത് വരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. നിപ ഭീഷണി ഒഴിഞ്ഞിട്ടില്ല. രണ്ടാം തരംഗ സാധ്യത തള്ളിക്കളയാനാവില്ല. മുഴുവൻ ആരോഗ്യ സംവിധാനവും ജാഗ്രത തുടരുകയാണ്. കോഴിക്കോട്ടും കണ്ണൂർ വയനാട് മലപ്പുറം ജില്ലകളിലും ശാസ്ത്രീയ മുൻകരുതലുകളെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് വിശദീകരിച്ചു.
''കൂടുതൽ പേരിലേക്ക് പടർന്നില്ല. വ്യാപനം തടയാൻ കഴിഞ്ഞു. സംസ്ഥാനത്തെ മുഴുവൻ ആരോഗ്യ സംവിധാനവും ജാഗ്രതയിൽ പ്രവർത്തിക്കുകയും തുടക്കത്തിൽ തന്നെ കണ്ടെത്താനായി എന്നതും ആശ്വാസം. നിപ ആക്ഷൻ പ്ലാൻ ഉണ്ടാക്കി. 1286 പേർ നിപ സമ്പർക്ക പട്ടികയിലുണ്ട്. 276 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. 122 പേർ ബന്ധുക്കളാണ്. 118 ആരോഗ്യ പ്രവർത്തകരുണ്ട്. 994 നിരീക്ഷണത്തിലാണ്. 304 സാമ്പിളിൾ 256 പേരുടെ ഫലം വന്നു. 6 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 9 പേർ ഐസൊലേഷനിലുണ്ട്. മരുന്ന് മുതൽ ആംബുലൻസ് അടക്കം എല്ലാം സജ്ജമാണ്. സമ്പർക്ക പട്ടിക ഇനിയും കൂടിയേക്കും. ആരോഗ്യമന്ത്രി നേരിട്ടാണ് നിപ പ്രതിരോധത്തിന് നേതൃത്വം നൽകിയത്''- മുഖ്യമന്ത്രി പറഞ്ഞു.