'ലീഗ് വടവൃക്ഷം, കൊമ്പിൽ നിന്ന് വീഴുന്നവർക്കാണ് പരിക്കേൽക്കുക'; കെ.എം ഷാജിക്കെതിരെ പരോക്ഷ വിമർശനവുമായി പി.കെ ഫിറോസ്

കെ.എം ഷാജിക്കെതിരെ മുസ്‌ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിൽ വിമർശനമുയർന്നിരുന്നു

Update: 2022-09-16 14:18 GMT
Advertising

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിക്കെതിരെ പരോക്ഷ വിമർശനവുമായി യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. മുസ്‌ലിം ലീഗ് ഒരു വലിയ വടവൃക്ഷമാണെന്നും അതിന്റെ കൊമ്പിൽ വീഴുന്നവർക്ക് മാത്രമാണ് പരിക്കേൽക്കുകയെന്നും പി.കെ ഫിറോസ് പാർട്ടി പരിപാടിയിൽ പറഞ്ഞു.

വടവൃക്ഷത്തിന്റെ കൊമ്പിൽ കയറി വല്ലാതെ കസർത്ത് കളിച്ചാൽ ചിലപ്പോൾ കൊമ്പൊടിയുമെന്നു മറ്റു ചിലപ്പോൾ കൊമ്പിൽ നിന്ന് തെന്നിവീഴുമെന്നും രണ്ടായാലും വീഴുന്നവർക്ക് മാത്രമാണ് പരിക്കെന്നും ഈ വടവൃക്ഷത്തിന് ഒരു പരിക്കും ഏൽക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വടവൃക്ഷത്തിന്റെ കൊമ്പിൽ നമ്മളൊക്കെ ഇരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Full View

കെ.എം ഷാജിക്കെതിരെ മുസ്‌ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിൽ വിമർശനമുയർന്നിരുന്നു. പാർട്ടി വേദികളിൽ അല്ലാതെ പാർട്ടിക്കെതിരെ ഷാജി വിമർശനം ഉന്നയിക്കുന്നുവെന്നും ഷാജിക്കെതിരെ നടപടി വേണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. സൗദിയിലെ ഒരു പരിപാടിയിൽ പോലും പ്രധാന നേതാക്കളെ ഉന്നം വയ്ക്കുന്ന രീതിയിൽ ഷാജി പ്രസംഗിച്ചു എന്നാണ് യോഗത്തിൽ പ്രധാനമായും വിമർശനമുയർന്നത്. ചാനൽ അഭിമുഖങ്ങളിലും മറ്റും പാർട്ടിക്കെതിരെ ഷാജി വിമർശനമുന്നയിച്ചിരുന്നു. ലീഗിന്റെ ഉന്നതാധികാര സമിതി എന്ന ബോഡി ഭരണഘടനാനുസൃതമല്ലെന്ന വിമർശനമടക്കം കെ.എം ഷാജിയുടെ ഭാഗത്തുണ്ടായിരുന്നു.

പ്രവർത്തക സമിതിയിലെ വിമർശനത്തോട് കെ.എം ഷാജി പിന്നീട് പ്രതികരിച്ചു. ശത്രുപാളയത്തിൽ അടയിരുന്ന് ആനുകൂല്യം പറ്റുന്നവരിൽ താനുണ്ടാകില്ലെന്നും ലീഗ് പ്രവർത്തക സമിതിയിൽ തനിക്കെതിരെ വിമർശനമുണ്ടായിട്ടില്ലെന്നും പാർട്ടി തിരുത്തിയാൽ മനംനൊന്ത് ശത്രുപാളയത്തിൽ അഭയം തേടില്ലെന്നും ഷാജി പറഞ്ഞു. ഒമാനിലെ മസ്‌കത്ത് കെ.എം.സി.സി അൽ ഖൂദ് ഏരിയ സംഘടിപ്പിച്ച 'ഉദയം 2022' പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷാജി.

''നേതാക്കന്മാർക്കിടയിൽ ചർച്ചയും ആലോചനയും അഭിപ്രായവും അഭിപ്രായ വ്യത്യാസവുമുണ്ടാകും. ലീഗ് യോഗത്തിൽ കെ.എം ഷാജിക്കെതിരെ വലിയ വിമർശനമുണ്ടായെന്ന് ഇന്നലെ വാർത്തകൾ വന്നു. ലീഗിനകത്ത് വിമർശനമൊക്കെയുണ്ടെന്ന് നിങ്ങൾ സമ്മതിച്ചതിൽ സന്തോഷമുണ്ട്. എന്നാൽ, യോഗത്തിൽ അങ്ങനെ വിമർശനമൊന്നും എനിക്കെതിരെ നടന്നിട്ടില്ലെന്ന് പാർട്ടി സെക്രട്ടറിയും ചുമതലക്കാരുമെല്ലാം പറഞ്ഞത്.''-അദ്ദേഹം പറഞ്ഞു.

എന്റെ പാർട്ടി എന്നെ തിരുത്തിയാലും വിമർശിച്ചാലും അതിൽ മനംനൊന്ത് ശത്രുപാളയത്തിൽ ഞാൻ അഭയം തേടില്ല. പോരാളിയുടെ ജീവിതവും സമരവും മരണവും യുദ്ധഭൂമിയിൽ തന്നെയായിരിക്കും. ശത്രുവിന്റെ കൂടാരത്തിന്റെ ചായ്പ്പിലാകില്ല. അതുകണ്ട് ആരും വെള്ളം തിളപ്പിക്കേണ്ട. എന്റെ ശ്വാസവും ശക്തിയും ധാരണയും കാഴ്ചപ്പാടുകളുമെല്ലാം രൂപപ്പെടുത്തിയതും എന്നെ ഞാനാക്കിയതും ഈ പാർട്ടിയാണ്. ശത്രുവിന്റെ പാളയത്തിൽ അടയിരുന്ന് കിട്ടുന്ന ആനുകൂല്യങ്ങൾ പറ്റുന്ന കൂട്ടത്തിൽ ഷാജിയും ലീഗുകാരും ഉണ്ടാകില്ല-ഷാജി വ്യക്തമാക്കി.

Full View

PK Firos indirectly criticizes KM Shaji

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News