രാഹുലിന്റെ വിധി ഇന്ത്യൻ ജനാധിപത്യത്തിന് ലഭിച്ച ആശ്വാസം: മുസ്‌ലിം ലീഗ്

നീതിപീഠം ജനങ്ങൾക്ക് ഒപ്പമുണ്ടെന്ന ആശ്വാസമാണ് കോടതിവിധിയെന്നും വിധി മതേതര മുന്നണിക്ക് കൂടുതൽ ഊർജ്ജം നൽകുമെന്നും കുഞ്ഞാലിക്കുട്ടി

Update: 2023-08-04 09:41 GMT
Advertising

പാലക്കാട്: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസിൽ പരമാവധി ശിക്ഷ സ്റ്റേ ചെയ്ത സുപ്രിംകോടതി വിധി സ്വാഗതം ചെയ്ത് മുസ്‌ലിം ലീഗ്.  നീതിപീഠം ജനങ്ങൾക്ക് ഒപ്പമുണ്ടെന്ന ആശ്വാസമാണ് കോടതിവിധിയെന്നും വിധി മതേതര മുന്നണിക്ക് കൂടുതൽ ഊർജ്ജം നൽകുമെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിന് ലഭിച്ച ആശ്വാസമാണ് വിധിയെന്നായിരുന്നു ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം.

"നീതിപീഠം ജനങ്ങൾക്കൊപ്പമുണ്ടെന്ന ഉറപ്പാണ് കോടതി വിധി നൽകുന്നത്. രാജ്യത്തെ മുഴുവൻ ജനങ്ങൾക്ക് ലഭിച്ച ആശ്വാസം. മതേതര മുന്നണിക്ക് കൂടുതൽ ഊർജം നൽകാനുതകുന്നതാണ് വിധി. രാഹുലിന്റെ പാർലമെന്റ് പ്രസംഗമാണ് അദ്ദേഹത്തെ പുറത്താക്കിയതിന് കാരണം. പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിധി ഗുണം ചെയ്യുക തന്നെ ചെയ്യും". കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Full View

രാഹുൽ ഗാന്ധിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുന്ന നടപടിയാണ് ഉണ്ടായെന്നും അവിശ്വാസ പ്രമേയം കൊണ്ടുവരുമ്പോൾ പ്രധാനമന്ത്രി പാർലമെന്റിൽ ഹാജരായി അഭിപ്രായം പറയേണ്ടി വരുമെന്നും സാദിഖലി തങ്ങൾ പ്രതികരിച്ചു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസിൽ പരമാവധി ശിക്ഷ സുപ്രിംകോടതി സ്റ്റേ ചെയ്തത്. ഇതോടെ രാഹുൽ ഗാന്ധിക്ക് എം.പിയായി തുടരാം. പരമാവധി ശിക്ഷ വിചാരണ കോടതി എന്തിന് നൽകിയെന്ന് വിധിയിൽ പറയുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. മണ്ഡലത്തിലെ ജനങ്ങളുടെ അവകാശം കൂടി കണക്കിലെടുക്കുന്നുവെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, പി.എസ് നരസിംഹ, സഞ്ജയ് കുമാർ എന്നിവരങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.

ഇരു ഭാഗത്തിൻറെയും വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്. പരാതിക്കാരൻ പൂർണേഷ് മോദിയുടെ ആദ്യ പേരിൽ മോദി എന്നില്ലായിരുന്നുവെന്ന് രാഹുലിന്റെ അഭിഭാഷകൻ മനു അഭിഷേക് സിങ്‌വി വാദിച്ചു. ബോധപൂർവമായി മോദി സമുദായത്തെ ആക്ഷേപിക്കാൻ രാഹുൽ ഉദ്ദേശിച്ചിരുന്നില്ലെന്ന് സാക്ഷികൾ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സിങ്‌വി കോടതിയിൽ പറഞ്ഞു. സ്റ്റേ നൽകണമെങ്കിൽ അസാധാരണ സാഹചര്യം വേണമെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, രാഹുലിന്റെ പരാമർശം ബോധപൂർവമെന്ന് പരാതിക്കാരൻ പൂർണേഷ് മോദിയുടെ അഭിഭാഷകൻ മഹേഷ് ജഠ്മലാനി വാദിച്ചു. ഒരു സമുദായത്തെ മുഴുവൻ അധിക്ഷേപിച്ചു. അധിക്ഷേപത്തിന് കാരണം പ്രധാനമന്ത്രിയോടുള്ള വിരോധമാണെന്നും പരാതിക്കാരൻറെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ പരാമർശത്തിലൂടെ അപകീർത്തി ഉണ്ടായെന്നു പറയുന്നവർ എല്ലാവരും ബി.ജെ.പിക്കാരാണെന്ന് മനു അഭിഷേക് സിങ്‌വി മറുപടി നൽകി. വാദം രാഷ്ട്രീയമാക്കരുതെന്ന് പറഞ്ഞ് കോടതി ഇടപെട്ടു.

മണ്ഡലത്തിൽ എം.പി ഇല്ലാതിരിക്കുന്നത് പ്രസക്തമായ കാര്യമാണെന്നും മണ്ഡലത്തിലെ വോട്ടർമാരുടെ അവകാശത്തെ ബാധിച്ചിരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. രാഷ്ട്രീയക്കാർ മുമ്പ് സംസാരിച്ചത് എല്ലാം ഓർക്കാൻ കഴിയുന്നുണ്ടോയെന്നും പരാതിക്കാരനോട് കോടതി ആരാഞ്ഞു. എന്നാൽ പൊതുപ്രവർത്തകർ ഇത്തരം പരാമർശം നടത്തുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും ആത്മസംയമനം പാലിക്കണമെന്നും രാഹുലിനോട് കോടതി നിർദേശിച്ചു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News