Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
മലപ്പുറം: കർണാടകയിലെ ബുൾഡോസർ രാജിനെ ന്യായീകരിച്ച് പി.കെ കുഞ്ഞാലിക്കുട്ടി. വീട് നഷ്ടമായവരിൽ എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകളുമുണ്ട്. അവർക്ക് പുനരധിവാസം നൽകുമെന്ന് കർണാടക സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. യുപി മോഡൽ അല്ല കർണാടകയിൽ നടക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ ബുൾഡോസർ രാജിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് ഡിവൈഎഫ്ഐ. ദലിതരോടും ന്യൂനപക്ഷണങ്ങളോടുമുള്ള സമീപനം ഇതാണോയെന്ന് കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എഎ റഹിം എംപി പറഞ്ഞു. വിഷയത്തിൽ കർണാടക സർക്കാരിനെ ന്യായികരിക്കുന്ന നിലപാടാണ് മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സ്വീകരിച്ചത്.
ബെംഗളൂരു കൊഗിലു ലേഔട്ടിൽ കുടയൊഴിപ്പക്കൽ നടന്ന സ്ഥലം ഡിവൈഎഫ്ഐ പ്രതിനിധി സംഘം ഇന്നലെ സന്ദർശിച്ചിരുന്നു. സന്ദർശനത്തിൽ കണ്ട ദൃശ്യങ്ങൾ വാർത്താസമ്മേളനത്തിൽ എഎ റഹിം എംപി പ്രദർശിപ്പിച്ചു. 200ഓളം വീടുകളും ആയിരത്തോളം ഇരകളുമാണ് സംഭവത്തിലുള്ളത്. എങ്ങിനെയാണ് യോഗിയുടെ പ്രതിരൂപമാകാൻ സിദ്ധരാമയ്യക്ക് കഴിയുന്നതെന്നും ബെംഗരുവിൽ കുത്തകകൾ കയ്യേറിയ സ്ഥലത്തേക്ക് സിദ്ധരാമയ്യ ബുൾഡോസർ അയക്കുമോയെന്നും ഡിവൈഎഫ്ഐ ചോദിച്ചു..