'അർധരാത്രി വീട്ടിലെത്തുമെന്ന് അറിയിച്ചു, എന്തിനെന്ന് അറിയില്ല'; പൊലീസിന്റെ ദുരൂഹ നീക്കത്തിൽ സിദ്ധീഖ് കാപ്പൻ
പൊലീസിന്റെ നടപടിയിൽ ആശങ്കയുണ്ടെന്ന് ഭാര്യ റയ്ഹാനത്ത്
കോഴിക്കോട്: മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ പൊലീസിന്റെ ദുരൂഹനീക്കം. ഇന്നലെ രാത്രി 12 മണിയോടെ മലപ്പുറത്തുനിന്ന് പൊലീസ് സംഘം വരുമെന്ന് വീട്ടിലെത്തിയ പൊലീസുകാർ അറിയിച്ചെങ്കിലും പൊലീസ് എത്തിയില്ല. അർധരാത്രി പൊലീസ് വീട്ടിൽ വരുമെന്ന് പറഞ്ഞത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് സിദ്ധീഖ് കാപ്പൻ മീഡിയവണിനോട് പറഞ്ഞു. പൊലീസിന്റെ നടപടിയിൽ ആശങ്കയുണ്ടെന്ന് ഭാര്യ റഹ്‌യാനത്തും പ്രതികരിച്ചു.
വൈകീട്ട് ആറ് മണിയോടെയാണ് രണ്ടു പൊലീസുകാർ വീട്ടിൽ എത്തിയത്. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞ് വീട്ടിൽ സിദ്ദിഖ് കാപ്പൻ ഉണ്ടാകുമോ എന്ന് ചോദിച്ചു. ഉണ്ടെങ്കിൽ പരിശോധനക്കായി മലപ്പുറത്ത് നിന്നും പന്ത്രണ്ട് മണി കഴിഞ്ഞ് പൊലീസ് എത്തുമെന്നും വീട്ടിലേക്കുള്ള വഴിയും കാപ്പന്റെ സാന്നിധ്യവും ഉറപ്പുവരുത്താനാണ് വന്ന് ചോദിക്കുന്നതെന്നും പറഞ്ഞു. എന്താണ് കാര്യമെന്നും എന്തിനാണ് പരിശോധനയെന്നും ചോദിച്ചെങ്കിലും വ്യകതമായ ഉത്തരം നൽകിയില്ല.
ശേഷം കാപ്പന്റെ വക്കീൽ വീട്ടിൽ വന്ന പൊലീസുകാരെ വിളിച്ച് സംസാരിച്ചിരുന്നു. ഏത് ഉത്തരവിന്റെ പുറത്താണ് അസമയത്തെ പരിശോധനയെന്നും ജാമ്യവ്യവസ്ഥകൾ എല്ലാം പാലിച്ചാണ് കാപ്പൻ പോകുന്നതെന്നും വക്കീൽ പറഞ്ഞെങ്കിലും പൊലീസുകാർ കൃത്യമായ ഉത്തരം നൽകിയില്ലെന്ന കാപ്പൻ പറഞ്ഞു. ഹത്രാസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോയതിൻ്റെ പേരിൽ യുപി പൊലീസ് കേസെടുത്ത മാധ്യമ പ്രവർത്തകനാണ് സിദ്ധീഖ് കാപ്പൻ.