മോൻസൺ മാവുങ്കലിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥൻ പണം വാങ്ങിയെന്ന് ആഭ്യന്തരവകുപ്പ്; അച്ചടക്കനടപടി തുടരും

ഉദ്യോഗസ്ഥനെതിരെ സംസ്ഥാന പൊലീസ് മേധാവി സ്വീകരിച്ച അച്ചടക്ക നടപടി ശരിയെന്നാണ് ആഭ്യന്തര വകുപ്പിന്‍റെ വിലയിരുത്തൽ

Update: 2024-08-10 03:35 GMT
Editor : Jaisy Thomas | By : Web Desk

കൊച്ചി: സാമ്പത്തികത്തട്ടിപ്പ് കേസിലെ പ്രതിയായ മോൻസൺ മാവുങ്കലിന്‍റെ പക്കൽ നിന്നും പൊലീസ് ഉദ്യോഗസ്ഥൻ നിയമവിരുദ്ധമായി പണം വാങ്ങിയെന്ന സ്ഥിരീകരണവുമായി ആഭ്യന്തര വകുപ്പ്. ഉദ്യോഗസ്ഥന്‍റേത് സ്വഭാവദൂഷ്യവും അച്ചടക്കലംഘനവുമാണെന്ന് വകുപ്പിന്‍റെ കണ്ടെത്തൽ. ഉദ്യോഗസ്ഥനെതിരെ സംസ്ഥാന പൊലീസ് മേധാവി സ്വീകരിച്ച അച്ചടക്ക നടപടി ശരിയെന്നാണ് ആഭ്യന്തര വകുപ്പിന്‍റെ വിലയിരുത്തൽ.

അഞ്ചു വർഷം മുൻപാണ് സാമ്പത്തികത്തട്ടിപ്പ് കേസിലെ പ്രതിയായ മോൻസൺ മാവുങ്കലിൽ നിന്ന് അന്ന് കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനിൽ സർക്കിൾ ഇൻസ്പെക്ടറായിരുന്ന അനന്തലാൽ ഒരു ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽ വാങ്ങുന്നത്. തുടർന്ന് പൊലീസ് നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ പണം വാങ്ങൽ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സംസ്ഥാന പൊലീസ് മേധാവി അനന്തലാലിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. എന്നാൽ, താൻ കടം വാങ്ങിയ പണമാണിതെന്ന് വാദിച്ച അനന്തലാൽ നൽകിയ പുനഃപരിശോധനാ ഹരജി തള്ളിക്കൊണ്ട് ഇപ്പോൾ ആഭ്യന്തരവകുപ്പ് കണ്ടെത്തിയിരിക്കുന്നത് പൊലീസിന്‍റെ യശസ്സിന് തന്നെ കളങ്കം വരുത്തുന്ന നടപടിയാണിത് എന്നാണ്.

Advertising
Advertising

മോൻസൻ മാവുങ്കലിന്‍റെ വീടിരിക്കുന്ന പരിധിയിലുള്ള പൊലീസ് സ്റ്റേഷനിൽ അനന്തലാൽ ഇതേവരെ ജോലി ചെയ്തിട്ടില്ല. പക്ഷേ, നിരന്തര സാമ്പത്തിക കുറ്റകൃത്യം നടത്തുന്ന ഒരു വ്യക്തി ഒരു പൊലീസ് ഉദ്യോഗസ്ഥന് ഇത്രയധികം പണം നൽകുന്നത്, അദ്ദേഹത്തിന്‍റെ ഔദ്യോഗിക പദവി കണ്ടുകൊണ്ടായിരിക്കാം എന്ന നിഗമനത്തിലാണ് ആഭ്യന്തര വകുപ്പ് ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥനെ സ്വാധീനിക്കാൻ ശേഷിയുള്ള സ്വകാര്യ വ്യക്തിയിൽ നിന്ന് പണം വാങ്ങിയത്, നീതി നിർവഹണത്തിന് തടസ്സമാകുന്നതാണ്. സ്വഭാവദൂഷ്യവും അച്ചടക്കലംഘനവുമാണ്. ഈ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് അനന്തലാൽ കുറ്റം ചെയ്തിട്ടുണ്ടെന്ന നിഗമനത്തിലേക്ക് ആഭ്യന്തരവകുപ്പ് എത്തിയത്. ഇതോടെ അനന്തലാലിന്‍റെ മൂന്നുവർഷത്തെ വാർഷിക ശമ്പള വർദ്ധനവ് തടഞ്ഞുകൊണ്ടുള്ള അച്ചടക്കനടപടി നിലനിൽക്കും.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News