പോംപെ രോഗം: 29കാരന്‍റെ ചികിത്സയ്ക്ക് വേണ്ടത് നാലുകോടി; ഒരുമിച്ച് ഒരുനാട്
ഇതേ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്ന ഇഷാൻ അഹമ്മദിന്‍റെ സഹോദരനും ഒരു സഹോദരിയും നേരത്തെ മരണത്തിന് കീഴടങ്ങിയിരുന്നു.
അപൂര്‍വ്വ രോഗം ബാധിച്ച യുവാവ് ചികിത്സയ്ക്ക് പണമില്ലാതെ നന്മവറ്റാത്ത മനസുകളുടെ സഹായം തേടുന്നു. പോംപെ രോഗം ബാധിച്ച് കാസർകോട് മഞ്ചേശ്വരം അക്കര അമ്പിത്തടിയിലെ 29കാരനായ ഇഷാൻ അഹമ്മദാണ് ചികിത്സാ സഹായം തേടുന്നത്. പരസഹായമില്ലാതെ എഴുന്നേൽക്കാനാവാത്ത ഇഷാൻ അഹമ്മദിന്‍റെ ചികിത്സയ്ക്ക് വേണ്ടത് 4 കോടി രൂപ.
പത്താം ക്ലാസ് വരെ ഓടിച്ചാടി നടന്നിട്ടുണ്ട് ഇഷാൻ അഹമ്മദ്. പതിനൊന്ന് വർഷം മുൻപ് ബലകുറവ് അനുഭവപ്പെട്ട് തുടങ്ങി. നടക്കാൻ പ്രയാസമായതോടെ 2016ൽ ചികിത്സ തേടി. അപൂർവ്വമായി കാണുന്ന പോംപെ രോഗമാണെന്ന് 2018 ൽ സ്ഥിരീകരിച്ചു. മഞ്ചേശ്വരം അക്കര അമ്പിത്തടിയിലെ മുഹമ്മദിന്‍റെ യും ദക്ഷിണ കർണാടകയിലെ ഗുരുപുര അഡൂർ സ്വദേശിനിയായ ഹലീമയുടെയും മകനാണ് ഇഷാൻ. മംഗളൂരുവിലെ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ചികിത്സാ സഹായത്തിനായി കർണാടക സർക്കാരിൽ അപേക്ഷ നൽകി. പക്ഷേ, ഫലം ഉണ്ടായില്ല. തുടന്ന് കർണാടക ഹൈക്കോടതിയെ സമീപിച്ചു. ചികിത്സാ സഹായം അനുവദിക്കാൻ വിധി വന്നെങ്കിലും സഹായം മാത്രം കിട്ടിയില്ല. ഇനിയും ചികിത്സ വൈകിയാൽ അത് അപകടം ചെയ്യുമെന്നാണ് ഡോക്ടർ പറയുന്നത്.
ഉപ്പയും ഉമ്മയും മരിച്ചതിന് ശേഷം ഇഷാൻ അഹമ്മദ് ഇപ്പോൾ സഹോദരിയുടെ വീട്ടിലാണ് താമസം. ഇതേ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്ന ഇഷാൻ അഹമ്മദിന്‍റെ സഹോദരനും മറ്റൊരു സഹോദരിയും നേരത്തെ മരണത്തിന് കീഴടങ്ങിയിരുന്നു. നന്മ വറ്റാത്ത മനസ്സുകളുടെ സഹായം ലഭിച്ചാൽ വീണ്ടും ജിവിതത്തിലേക്ക് നടന്നു കയറാനാവുമെന്ന പ്രതീക്ഷയിലാണ് ഇഷാൻ.
നാലു കോടി രൂപയാണ് ചികിത്സയ്ക്ക് വേണ്ടത്. തുക സമാഹരിക്കുന്നതിനും തുടർ ചികിത്സകൾക്കുമായി ചികിത്സാ സഹായ കമ്മറ്റി പ്രവർത്തിക്കുന്നുണ്ട്. സ്ഥലം എം.എൽഎ എകെഎം അഷ്റഫിന്‍റെ നേതൃത്വത്തിലാണ് പ്രവർത്തനം.