'കേരളത്തെ മുമ്പ് പ്രശംസിച്ചിരുന്നു'; ഹരിത ട്രൈബ്യൂണൽ ഉത്തരവിൽ എം.ബി രാജേഷ്

ഇപ്പോഴത്തെ ഉത്തരവിനെ ഗൗരവമായി കാണുന്നുണ്ടെന്നും ബ്രഹ്മപുരം വിഷയത്തിൽ സർക്കാർ കൃത്യമായി ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി

Update: 2023-03-18 06:02 GMT
Editor : afsal137 | By : Web Desk

എം.ബി രാജേഷ്

Advertising

തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി കോർപ്പറേഷനെതിരായ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നടപടിയിൽ പ്രതികരിച്ച് തദ്ദേശകാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. മാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തിൽ കേരളത്തെ മുമ്പ് ഹരിത ട്രൈബ്യൂണൽ പ്രശംസിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കൊച്ചി കോർപ്പറേഷന് ദേശീയ ഹരിത ട്രൈബ്യൂണൽ 100 കോടി രൂപ പിഴ ചുമത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

നേരത്തെ ഇന്ത്യയിലെ പല സംസ്ഥാനങ്ങൾക്കും കോടികൾ പിഴ ചുമത്തിയപ്പോൾ കേരളത്തെ ഒഴിവാക്കിയിരുന്നതാണ്. ഇപ്പോഴത്തെ ഉത്തരവിനെ ഗൗരവമായി കാണുന്നുണ്ടെന്നും ബ്രഹ്മപുരം വിഷയത്തിൽ സർക്കാർ കൃത്യമായി ഇടപെട്ടിട്ടുണ്ടെന്നും എം.ബി രാജേഷ് കൂട്ടിച്ചേർത്തു. ഉത്തരവ് വിശദമായി പഠിച്ച ശേഷം നിയമപരമായ, ഉചിതമായ കാര്യങ്ങൾ തീരുമാനിക്കും. 2012 മുതലുള്ള ഈ പ്രശ്‌നം നേരത്തെ മുതൽ പറയുന്നുണ്ട്. കേരള ഹൈക്കോടതിയുടെ മുന്നിൽ ഇക്കാര്യങ്ങൾ സർക്കാർ വ്യക്തമാക്കിയിട്ടുള്ളതാണ്. കോടതിയെ സമീപിക്കുമെന്ന കൊച്ചി മേയറുടെ പ്രതികരണത്തെ കുറിച്ച് തനിക്കറിയില്ലെന്നും മന്ത്രി പറഞ്ഞു.

കോർപറേഷൻ പിഴ ചീഫ് സെക്രട്ടറിക്ക് അടയ്ക്കണമെന്നാണ് ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്. സംസ്ഥാന സർക്കാറിനും കോർപറേഷനും വീഴ്ച സംഭവിച്ചതായും ഇത് കൈയ്യും കെട്ടി നോക്കി നിൽക്കാനാവില്ലെന്നും ട്രൈബൂണൽ വ്യക്തമാക്കി. തുക തീപ്പിടുത്തം മൂലം ദുരിതം അനുഭവിച്ചവർക്ക് വിതരണം ചെയ്യണമെന്ന് ഹരിത ട്രൈബ്യൂണൽ നിർദേശിച്ചു. ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വലിയ വീഴ്ചകൾ ഉണ്ടായിരുന്നെന്ന് സൂചിപ്പിച്ച് ചീഫ് എൻവയോൺമെന്റൽ എൻജിനിയർ ഹരിത ട്രൈബ്യൂണലിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മാലിന്യ ശേഖരണ ടാങ്കിലേക്ക് പോകുന്ന ലീച്ചേറ്റ് ഡ്രെയിനുകൾ അടഞ്ഞ നിലയിലാണെന്ന് കണ്ടെത്തി. ബയോ മൈനിങിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം പ്ലാന്റിലെ പലഭാഗങ്ങളിലായി കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. പ്ലാന്റ് മികച്ച രീതിയിൽ പ്രവർത്തനക്ഷമമാക്കാനുള്ള നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്.

വലിപ്പമുള്ള കല്ലുകൾ, മരക്കഷണങ്ങൾ മുതലായവ നല്ല മണ്ണുമായി കലർന്നതായി കണ്ടെത്തിട്ടുണ്ട്. ഖരമാലിന്യത്തിന്റെ 100 ശതമാനവും വേർതിരിവ് ഉറവിടത്തിൽ തന്നെ ഉറപ്പാക്കുന്ന നടപടി അനിവാര്യമാണെന്നാണ് റിപ്പോർട്ട്. കൊച്ചി കോർപ്പറേഷൻ 22 ഹെൽത്ത് സർക്കിൾ തലത്തിലും എം.സി.എഫു.കൾ സ്ഥാപിക്കണം. അജൈവമാലിന്യങ്ങൾ വേർതിരിച്ച് കേരളത്തിൽ നിന്നുള്ള കമ്പനിക്ക് കൈമാറണം. അഗ്‌നിശമന വകുപ്പ് നിർദേശിച്ച പ്രകാരം നിലവിലുള്ള ഫയർ ഹൈഡ്രന്റുകൾ പ്രവർത്തനക്ഷമമാക്കുകയും കൂടുതൽ അഗ്‌നിശമന ക്രമീകരണങ്ങൾ എർപ്പെടുത്തുകയും വേണം. സൈറ്റിൽ നൽകിയിട്ടുള്ള സി.സി.ടി.വി ക്യാമറകൾ പ്രവർത്തനക്ഷമമാക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. അതേസമയം ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റിലെ തീപിടിത്തവും അതിനോടനുബന്ധിച്ചുണ്ടായ സാമൂഹ്യപ്രത്യാഘാതങ്ങളിലും സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രിബ്യൂണൽ രംഗത്തെത്തിയിരുന്നു. സംസ്ഥാന സർക്കാർ മോശം ഭരണമാണ് കാഴ്ചവെക്കുന്നതെന്നും ബ്രഹ്മപുരത്തുണ്ടായ വീഴ്ചകളുടെ ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനാണെന്നും ദേശീയ ഹരിത ട്രിബ്യുണൽ ചൂണ്ടിക്കാട്ടി.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News