മൊബൈലിന് റേഞ്ചും ഇന്‍റര്‍നെറ്റിന് സ്പീഡുമില്ല; സ്വകാര്യ ടെലികോം കമ്പനി 15000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്
ഒടുവിൽ സ്വകാര്യ ടെലികോം കമ്പനിക്കെതിരെ നിയമപോരാട്ടം നടത്തി വിജയിച്ചിരിക്കുകയാണ് മലപ്പുറം കോഡൂർ സ്വദേശി എം.ടി മുർഷിദ്
മലപ്പുറം: മൊബൈലിൽ റേഞ്ച് ഇല്ലാത്തതും ഇന്‍റര്‍നെറ്റ് സ്പീഡില്ലാത്തതും പല തവണ പരാതി പറഞ്ഞിട്ടും അധികൃതർ നടപടി എടുത്തില്ല . ഒടുവിൽ സ്വകാര്യ ടെലികോം കമ്പനിക്കെതിരെ നിയമപോരാട്ടം നടത്തി വിജയിച്ചിരിക്കുകയാണ് മലപ്പുറം കോഡൂർ സ്വദേശി എം.ടി മുർഷിദ്. ഒരു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ 15000 രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ കോടതിയാണ് വിധിച്ചത്.
ഇന്‍റര്‍നെറ്റ് വേഗതയില്ലാത്തത് മൂലം യുട്യൂബര്‍ കൂടിയായ മുര്‍ഷിദിന് യുട്യൂബിലും സോഷ്യൽമീഡിയയിലും വീഡിയോകൾ അപ്‍ലോഡ് ചെയ്യുന്ന സമയത്ത് പ്രയാസം നേരിട്ടിരുന്നു. ഇതിനെതിരെ നിരവധി തവണ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. 2939 ന്‍റെ പ്ലാന്‍ ആണ് ആദ്യം ചെയ്തിരുന്നത് , പിന്നീട് അത് 349 രൂപയായി നിരക്ക് കമ്പനി ഉയര്‍ത്തിയിരുന്നു. 5 ജി ലഭിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനമെങ്കിലും അത് ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മലപ്പുറം ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.