Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ഇടുക്കി: സിപിഎമ്മും എസ്എഫ്ഐയുമാണ് തനിക്കെതിരെ പ്രവർത്തിച്ചതെന്ന് ലൈംഗിക പീഡനക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട പ്രൊഫസർ ആനന്ദ് വിശ്വനാഥൻ. മൂന്നാർ ഗവൺമെൻറ് കോളജിൽ പരീക്ഷ നടത്തിപ്പിൽ വലിയ ക്രമക്കേട് നടന്നിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് തനിക്കെതിരെ പരാതി നൽകിയത്. പൊലീസും വിദ്യാഭ്യാസ വകുപ്പും കൃത്യമായ അന്വേഷണം നടത്തിയില്ലെന്നും ആനന്ദ് വിശ്വനാഥൻ മീഡിയവണിനോട് പറഞ്ഞു.
അതേസമയം, ആനന്ദ് വിശ്വനാഥിനെ തള്ളി മുൻ എംഎൽഎ എസ്.രാജേന്ദ്രൻ. പരാതിക്ക് പിന്നിൽ സിപിഎം ഗൂഢാലോചന നടത്തിയത് തെറ്റായ ആരോപണം. പരാതിയുമായി സിപിഎമ്മിന് എംഎൽഎ ഓഫീസിനോ ബന്ധമില്ലെന്നും പെൺകുട്ടികൾ പരാതിപ്പെട്ടതിന് ശേഷമാണ് തന്നെ വന്നു കാണുന്നത്. എംഎൽഎ രാജേന്ദ്രൻ പറഞ്ഞു. പരാതി നൽകിയതിന്റെ പേരിൽ ആനന്ദ് വിശ്വനാഥൻ ക്രൂരമായി പെരുമാറി എന്നായിരുന്നു പെൺകുട്ടികൾ പറഞ്ഞതെന്നും ഇതുകൊണ്ടാണ് പെൺകുട്ടികളെ സഹായിച്ചതെന്നും രാജേന്ദ്രൻ പറഞ്ഞു. പരാതിക്കാരെ വീണ്ടും കണ്ടു സംസാരിച്ചു വേണ്ട നടപടി സ്വീകരിക്കുമെന്നും എസ് രാജേന്ദ്രൻ കൂട്ടിച്ചേർത്തു.