'പ്രോസിക്യൂഷന് വീഴ്ച പറ്റി, മഞ്ജുവിനെതിരായ ദിലീപിന്റെ പരാമർശം വളച്ചൊടിക്കൽ': ഉമാ തോമസ് എംഎൽഎ
അതിജീവിതയ്ക്ക് സമ്പൂർണ നീതി ലഭിച്ചില്ല. പ്രോസിക്യൂഷന് വീഴ്ച പറ്റി
കൊച്ചി: നടിയെ അക്രമിച്ച കേസിലെ വിധിയിൽ തൃപ്തയല്ലെന്ന് ഉമാ തോമസ് എംഎൽഎ.
അതിജീവിതയ്ക്ക് സമ്പൂർണ നീതി ലഭിച്ചില്ല. പ്രോസിക്യൂഷന് വീഴ്ച പറ്റി, മഞ്ജുവാര്യർക്കെതിരെ ഉൾപ്പെടെ ഇതുവരെ പറയാത്ത വാദങ്ങൾ ദിലീപ് ഇപ്പോൾ ഉന്നയിക്കുകയാണ്. കാര്യങ്ങൾ വഴി തിരിച്ചുവിടാനാണ് ശ്രമമെന്നും ഉമ തോമസ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമാ തോമസ്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് നീതി ലഭ്യമായിയെന്നാണ് യുഡിഎഫ് കണ്‍വീനര്‍ അടൂർ പ്രകാശ് പ്രതികരിച്ചത്. ദിലീപുമായി വളരെക്കാലമായി അടുത്ത ബന്ധമുണ്ട്. വ്യക്തിപരമായി സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അടൂര്‍ പ്രകാശ്.
'നടി എന്ന നിലയിൽ ആ കുട്ടിയോടൊപ്പമാണ് ഞങ്ങൾ. എന്നാൽ നീ എല്ലാവർക്കും വേണം. ദിലീപ് നീതി ലഭ്യമായി. കലാകാരൻ എന്നതിനേക്കാൾ അപ്പുറം നേരിട്ട് ബന്ധമുണ്ടായിരുന്ന ആളാണ്. ദിലീപിന് കോടതി തന്നെയാണ് നീതി നൽകിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയെടുത്ത കേസാണെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്. വേറെ ഒരു പണിയും ഇല്ലാത്തതിനാൽ സർക്കാർ അപ്പീലിന് പോകും. ആരെയൊക്കെ ഉപദ്രവിക്കാം എന്നാണ് ചിന്തിക്കുന്ന സർക്കാറാണ്. എന്ത് കേസും കെട്ടിച്ചമച്ചുണ്ടാക്കാൻ തയറായി നിൽക്കുന്ന സർക്കാറാണ് ഇവിടെ ഉള്ളത്?'. ഇങ്ങനെയായിരുന്നു അടൂര്‍പ്രകാശിന്റെ വാക്കുകള്‍.