Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
കോഴിക്കോട്. രാഹുൽ മാങ്കൂട്ടത്തിൽ സെക്ഷ്വൽ പ്രെഡേറ്ററാണെന്നും അദ്ദേത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. ഒരു പരാതി പോലും ഇല്ലാതിരുന്ന സമയത്ത് കോൺഗ്രസ് പാർട്ടി രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥനത്ത് നിന്ന് നീക്കം ചെയ്തത് ശക്തമായി നടപടിയായിരുന്നെന്നും ഷമ കൂട്ടിച്ചേർത്തു. ഈ വിഷയതിൽ കെ.സി വേണുഗോപാലും വി.ഡി സതീശനും രമേശ് ചെന്നിത്തലയും രാഹുലിനെതിരെ സംസാരിക്കുകയും നടപടിയെടുക്കുകയും ചെയ്തിട്ടുണ്ട്. രാഹുലിനെതിരെ രണ്ടാമത്തെ പരാതി വന്ന ഉടനെ തന്നെ കെപിസിസി പ്രസിഡണ്ട് അത് ഡിജിപിക്ക് കൈമാറിയെന്നും അവർ പറഞ്ഞു.
ഒരു എഫ്ഐആറുമില്ലാതിരുന്ന സമയത്ത് പരാതിയില്ലെന്നും താൻ ചോദ്യം ചെയ്യാൻ തയ്യാറാണെന്നും പറഞ്ഞ രാഹുൽ അറസ്റ്റ് വാറന്റ്റ് വന്നപ്പോൾ ഒളിവിൽ പോയി. നട്ടെല്ലും നിലപാടുമുള്ള നേതാവാണെങ്കിൽ അറസ്റ്റ് ചെയ്യട്ടെ എന്ന് പറയുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും ഷമ പറഞ്ഞു. രാഹുൽ വിഷയം തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ബാധിക്കില്ലെന്നും ഇത് ശബരിമല സ്വർണ കൊള്ളയിൽ നിന്നുള്ള അനാവശ്യ വഴിതിരിച്ചുവിടാലാണെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, ബിജെപിക്ക് ഈ വിഷയത്തിൽ സംസാരിക്കാൻ യാതൊരു അർഹതയുമില്ലെന്നും ഷമ പറഞ്ഞു. ബിജെപി എംപിയായിരുന്ന ബ്രിജ്‌ഭൂഷൺ സിങ്ങിനെതിരെ ലോകമറിയുന്ന ഗുസ്തി താരങ്ങളുടെ പരാതിയും ജന്തർമന്ദറിൽ പ്രതിഷേധം നടന്നിട്ടും നരേന്ദ്ര മോദി ഒരു വാക്ക് പോലും മിണ്ടിയില്ല. മാത്രമല്ല ബിൽകീസ് ബാനുവിനെ ബലാത്സംഗം ചെയ്ത പ്രതികൾ ജയിൽ മോചിതരായപ്പോൾ അവരെ മാലയിട്ട് സ്വീകരിക്കുകയും പ്രചാരണത്തിന് ഉപായോഗിക്കുകയും ചെയ്ത പാർട്ടിയാണ് ബിജെപിയെന്നും ഷമ കുറ്റപ്പെടുത്തി.