നിയമനത്തട്ടിപ്പ്; അരവിന്ദ് വെട്ടിക്കലിനെതിരെ കേസ് എടുത്ത് ആറന്മുള പൊലീസ്

ജനറൽ ആശുപത്രിയിൽ റിസപ്ഷൻ ജോലി വാഗ്ദാനം ചെയ്ത് 80000 രൂപ തട്ടിയെന്നാണ് കേസ്

Update: 2023-12-08 07:18 GMT

പത്തനംതിട്ട: മുൻ യൂത്ത് കോൺഗ്രസ് നേതാവ് അരവിന്ദ് വെട്ടിക്കലിന് എതിരെ ആറന്മുള പൊലീസ് കേസ് എടുത്തു. ജനറൽ ആശുപത്രിയിൽ റിസപ്ഷൻ ജോലി വാഗ്ദാനം ചെയ്ത് 80000 രൂപ തട്ടിയെന്നാണ് കേസ്. ആറന്മുള സ്വദേശിയുടെ പരാതിയിലാണ് നടപടി.

ആന്റോ ആന്റണി എംപിയുടെ പേരുപയോഗിച്ചാണ് അരവിന്ദ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ബെവ്‌കോയിലും ജോലി വാഗ്ദാനം ചെയ്ത് ഇയാൾ പലരിൽ നിന്നായി പണം തട്ടിയിരുന്നു. ഇന്നലെയാണ് ആറന്മുള സ്വദേശിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

Advertising
Advertising

ആരോപണത്തെത്തുടർന്ന് അരവിന്ദിനെ യൂത്ത് കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ആന്റോ ആന്റണിയുമായി അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് ആലപ്പുഴയിലെ യുവതിയിൽ നിന്നാണ് അരവിന്ദ് പണം തട്ടിയത്

കോട്ടയം ജനറൽ ആശുപത്രിയിൽ റിസപ്ഷനിസ്റ്റ് ജോലിക്കായി അരവിന്ദ് ആവശ്യപ്പെട്ട 50,000 രൂപ യുവതി കൈമാറി. വിശ്വാസ്യതയ്ക്കായി ആരോഗ്യവകുപ്പ് സെക്ഷൻ ഓഫീസർ വി. സോമസുന്ദരൻ ഒപ്പിട്ട വ്യാജ നിയമന ഉത്തരവും ഇയാൾ നൽകി. 

സംഭവത്തെക്കുറിച്ചറിഞ്ഞ ആരോഗ്യവകുപ്പാണ് പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടത്തിയ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ചൊവ്വാഴ്ച പത്തനംതിട്ടയിൽ നിന്ന് അരവിന്ദിനെ കസ്റ്റഡിയിലെടുത്തു. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. അരവിന്ദിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്‌തെങ്കിലും കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. അരവിന്ദ് വിദ്യാർഥികളിൽ നിന്നടക്കം പണം വാങ്ങിയതായാണ് പൊലീസിന്റ കണ്ടെത്തൽ.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News