ഷെബിനയുടെ മരണം: ഭർതൃമാതാവിന്റെ സഹോദരൻ കസ്റ്റഡിയിൽ

ഇയാൾ ഷെബിനയെ മർദി‌ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

Update: 2023-12-09 05:40 GMT
Advertising

കോഴിക്കോട്: ഓർക്കാട്ടേരിയിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർതൃമാതാവിന്റെ സഹോദരൻ കസ്റ്റഡിയിൽ. കുന്നുമ്മക്കര സ്വദേശി ഹനീഫയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ഷെബിനയെ മർദി‌ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഇയാളെ കൂടാതെ ഷെബിനയുടെ ഭർത്താവിന്റെ ഉമ്മയും പെങ്ങളും യുവതിയെ മർദിച്ചിരുന്നതായി നേരത്തേ ബന്ധുക്കൾ ആരോപിച്ചിരുന്നു. വലിയ രീതിയിലുള്ള പീഡനങ്ങൾ ഷെബിന ഭർതൃവീട്ടിൽ സഹിച്ചിരുന്നതായാണ് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. ഇതിനിടെ കേസിന്റെ അന്വേഷണം എടച്ചേരി പൊലീസിൽ നിന്നും വടകര ഡിവൈഎസ്പിക്ക് കൈമാറി.

2010ലായിരുന്നു ഷെബിനയും ഹബീബും തമ്മിലുള്ള വിവാഹം. ഇക്കാലയളവിനിടെ ഭർതൃവീട്ടിലെ പീഡനങ്ങളെ കുറിച്ച് നിരവധി തവണ ഷെബിന വീട്ടിൽ വിളിച്ച് പറഞ്ഞിട്ടുണ്ട്. എന്നാൽ വീട്ടിലേക്ക് തിരിച്ചുവരാൻ പറയുമ്പോഴൊക്കെ താനിത് സഹിച്ചു കൊള്ളാമെന്നായിരുന്നു ഷെബിനയുടെ മറുപടിയെന്ന് ബന്ധുക്കൾ പറയുന്നു.

കുന്നുമ്മക്കര സ്വദേശി ഷെബിനയെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭർതൃവീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദേശത്ത് ജോലിയുള്ള ഹബീബ് വീട്ടിലേക്ക് വരുന്നതിന് തലേന്നാണ് ഷെബിന ജീവനൊടുക്കിയത്. അന്നേ ദിവസത്തെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തെത്തിയത്. ഷെബിന മരിച്ചു എന്നുറപ്പ് വരുത്തിയ ശേഷമാണ് ഭർതൃവീട്ടുകാർ വിവരം അറിയിക്കുന്നതെന്നാണ് യുവതിയുടെ ബന്ധുക്കൾ പറയുന്നത്.

ജീവനൊടുക്കാനുള്ള മാനസികാവസ്ഥയിലായിട്ടും യുവതിക്ക് വേണ്ട സഹായം നൽകാൻ ഇവർ തയ്യാറായില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മരിച്ച ശേഷം ഷെബിനയ്ക്ക് ജീവനുണ്ടോയെന്ന് ഹബീബിന്റെ പിതാവും സഹോദരനും ടോർച്ചടിച്ച് നോക്കുന്ന ദൃശ്യങ്ങളും കൈവശമുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചിരുന്നു.

പീഡനം അസഹ്യമായതോടെ ഭർത്താവുമൊത്ത് മാറിത്താമസിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഷെബിനയുടെ സ്വർണമുൾപ്പടെ തിരികെ നൽകാൻ ഭർത്താവ് ഹബീബിന്റെ ഉമ്മയും സഹോദരിയും തയ്യാറായില്ല. ഇത് ചോദിച്ചപ്പോഴും രൂക്ഷമായി അധിക്ഷേപിച്ചതായി ബന്ധുക്കൾ പറയുന്നു.

ഷെബിനയുടെ മരണത്തിന് പിന്നാലെ ബന്ധുക്കൾ പൊലീസിനെ സമീപിക്കുകയും അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയുമായിരുന്നു. ഭർതൃ വീട്ടിൽ ഉമ്മയുടെയും സഹോദരിയുടേയും നിരന്തര പീഡനം സഹിക്കവയ്യാതെയാണ് ഷെബിന ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

വിവാഹം കഴിഞ്ഞ് മൂന്നാം മാസം ഷബീബിന്റെ ഉമ്മ പീഡനം തുടങ്ങിയതായി ഷെബിനയുടെ ബന്ധു അഷ്‌റഫ് പറയുന്നു. ഷെബിനയെ വീട്ടിൽ നിന്ന് പുറത്താക്കാനായിരുന്നു ഇവരുടെ നീക്കം. കുനിയിൽ പുളിയം വീട്ടിൽ അഹമ്മദ്- മറിയം ദമ്പതികളുടെ മകളാണ് മരിച്ച ഷെബിന. ഒരു മകളുണ്ട്. ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത എടച്ചേരി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News