'സംസ്ഥാനത്തെ നഴ്സിംഗ് വിദ്യാർഥികളുടെ തൊഴിൽ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുക'; മെഡിക്കൽ ഫ്രറ്റേൺസ്
സംസ്ഥാനത്ത് പ്രവേശന പരീക്ഷ നടത്തണമെന്ന് രണ്ട് വർഷമായി ഐ.എൻ.സി ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല
കോഴിക്കോട് : സംസ്ഥാനത്തെ നഴ്സിംഗ് വിദ്യാർഥികളുടെ തൊഴിൽ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കണമെന്ന് മെഡിക്കൽ ഫ്രറ്റേൺസ്. കേരളത്തിൽ ബി.എസ്.സി നഴ്സിംഗ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തിയില്ലെങ്കിൽ പഠിച്ചിറങ്ങുന്നവർക്ക് മറ്റു സംസ്ഥാനങ്ങളിൽ രജിസ്ട്രേഷന് അനുമതി നൽകില്ലെന്നു ദേശീയ നഴ്സിംഗ് കൗൺസിലിംഗിൻ്റെ തീരുമാനം സംസ്ഥാനത്തെ നഴ്സിംഗ് വിദ്യാർത്ഥികൾക്ക് തിരിച്ചടിയാണ്. സംസ്ഥാനത്ത് പ്രവേശന പരീക്ഷ നടത്തണമെന്ന് രണ്ട് വർഷമായി ഐ.എൻ.സി ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല. ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് നഴ്സുമാരെ ഇത് പ്രതികൂലമായി ബാധിക്കും.
ഈ വർഷം പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് പ്രത്യേകമായ പരിഹാരം കാണണമെന്നും ഇനിയുള്ള വർഷങ്ങളിൽ ഇതുമായി ബന്ധപ്പെട്ടുള്ള വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കാനുള്ള മാർഗം എത്രയും പെട്ടെന്ന് സർക്കാർ സ്വീകരിക്കണമെന്നും മെഡിക്കൽ ഫ്രറ്റേൺസ് സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു. കൺവീനർ ഫസീല പി എ അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ലബീബ് കായക്കൊടി, മെഡിക്കൽ ഫ്രറ്റേൺസ് അസിസ്റ്റന്റ് കൺവീനർമാരായ അഹ്സൻ, സർബാസ്, അദീബ തുടങ്ങിയവർ സംസാരിച്ചു.