സജി ചെറിയാന്റെ വകുപ്പുകൾ വിഭജിച്ചു; ഫിഷറീസ് അബ്ദുറഹ്‌മാന്, റിയാസിന് യുവജനക്ഷേമം, സാംസ്‌കാരികം വാസവന്

മുഖ്യമന്ത്രിയുടെ ശിപാർശ ഗവർണർ അംഗീകരിച്ചു

Update: 2022-07-08 14:15 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: സജി ചെറിയാന്റെ രാജിക്കു പിന്നാലെ അദ്ദേഹത്തിന്റെ വകുപ്പുകൾ മൂന്നു മന്ത്രിമാർക്കിടയിൽ വിഭജിച്ചുനൽകി. വി.എൻ വാസവൻ, മുഹമ്മദ് റിയാസ്, വി. അബ്ദുറഹ്‌മാൻ എന്നിവർക്കാണ് വകുപ്പുകൾ നൽകിയത്. മുഖ്യമന്ത്രിയുടെ ശിപാർശ ഗവർണർ അംഗീകരിച്ചു.

ഇന്നു ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് മൂന്നു മന്ത്രിമാർക്കിടയിൽ സജി ചെറിയാന്റെ വകുപ്പുകൾ വിഭജിച്ചുനൽകാൻ തീരുമാനിച്ചത്. അത് ആർക്കൊക്കെ നൽകണമെന്ന കാര്യത്തിൽ മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്നായിരുന്നു ധാരണയായത്. തുടർന്നാണ് അൽപം മുൻപ് മുഖ്യമന്ത്രി വകുപ്പുകൾ വിഭജിച്ചുകൊണ്ടുള്ള ശിപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറിയത്.

മുഹമ്മദ് റിയാസിന് യുവജനക്ഷേമ വകുപ്പാണ് നൽകിയിരിക്കുന്നത്. ഫിഷറീസ് അബ്ദുറഹ്‌മാനും സാംസ്‌കാരിക, ചലച്ചിത്ര അക്കാദമി വാസവനും നൽകി.

സജി ചെറിയാനു പകരം പുതിയ മന്ത്രി ഇപ്പോൾ വേണ്ടെന്ന് സി.പി.എം സെക്രട്ടറിയേറ്റിൽ തീരുമാനിച്ചിരുന്നു. എം.എൽ.എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്നുമാണ് പാർട്ടി നിലപാട്. സജി ചെറിയാന്റെ രാജി മാതൃകയാണെന്നാണ് സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്. പ്രസംഗത്തിൽ വീഴ്ച സംഭവിച്ചെന്ന് മനസിലാക്കിയാണ് രാജി. സജിയുടെ രാജി സന്ദർഭോചിതമാണെന്നും കോടിയേരി പറഞ്ഞു.

ഭരണഘടനാമൂല്യം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് സി.പി.എം. ഭരണഘടന തത്വമനുസരിച്ചാണ് പാർട്ടി പ്രവർത്തിക്കുന്നത്. സജി ചെറിയാൻ രാജിവച്ചതോടെ പ്രശ്‌നങ്ങൾ അപ്രസക്തമായി. തെറ്റുപറ്റിയത് സജി ചെറിയാൻ തന്നെ അംഗീകരിച്ചെന്നും കോടിയേരി പറഞ്ഞു. പുതിയ മന്ത്രിയുടെ കാര്യം ഇപ്പോൾ ചർച്ച ചെയ്തിട്ടില്ല. വകുപ്പുകൾ വിഭജിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.

Summary: Saji Cheriyan's departments divided between three ministers; Fisheries for V. Abdurahiman, Youth Welfare for Mohammed Riyas, Culture for V. N. Vasavan

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News