കെ.എസ്.ആർ.ടി.സിയിലെ ശമ്പള പരിഷ്ക്കരണം; ഉപാധികൾ മുന്നോട്ടു വച്ച് സർക്കാർ, കെ-സ്വിഫ്റ്റ് അംഗീകരിക്കണമെന്ന് ആവശ്യം

ധനവകുപ്പിന്‍റെ എതിർപ്പോടെയാണ് ശമ്പള പരിഷ്ക്കരണത്തിനു സർക്കാർ പച്ചക്കൊടി നാട്ടിയത്

Update: 2021-10-28 01:50 GMT
Editor : Nisri MK | By : Web Desk

കെ.എസ്.ആര്‍.ടി.സിയിൽ ശമ്പള പരിഷ്‌കരണം നടപ്പിലാക്കാൻ ഉപാധികൾ മുന്നോട്ടു വച്ച് സർക്കാർ. ദീർഘദൂര സർവീസ് നടത്തിപ്പിനായി രൂപീകരിച്ച കെ-സ്വിഫ്റ്റ്‌ കമ്പനിയെ അംഗീകരിക്കാൻ യൂണിയനുകൾ തയ്യാറാകണം. മധ്യപ്രദേശ് മോഡലിൽ അവധി നൽകുന്നത് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ഇന്ന് യൂണിയനുകളുമായി നടത്തുന്ന ചർച്ചയിൽ സി എം ഡി ഉന്നയിക്കും.

ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെ എസ്.ആർ.ടി.സിയിലെ യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മന്ത്രിതല യോഗം ചേർന്നു. ശമ്പളപരിഷ്ക്കരണം വേഗത്തിൽ നടപ്പിലാക്കാനാണ് മുഖ്യമന്ത്രി നിർദേശിച്ചത്. കെ -സ്വിഫ്റ്റിനെ എതിർക്കുന്നതിൽ നിന്ന് പ്രതിപക്ഷ യൂണിയനുകൾ പിന്മാറണമെന്ന കർശന വ്യവസ്ഥ സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്.

Advertising
Advertising

മധ്യപ്രദേശ് സർക്കാർ നടപ്പാക്കിയതുപോലെ പകുതി ശമ്പളത്തോടെ അധികമുള്ള ജീവനക്കാർക്ക് അവധി നൽകാം. കണ്ടക്ടർ, മെക്കാനിക്ക് ജീവനക്കാരെയാണ് ഇത്തരത്തിൽ രണ്ട് വർഷത്തെ അവധിയെടുക്കാൻ അനുമതി നൽകുന്നത്. ഇക്കാര്യം ജീവനക്കാരുമായി ചർച്ചചെയ്ത് ധാരണയിലെത്താൻ സിഎംഡി ബിജു പ്രഭാകർ ഐഎഎസിനെ സർക്കാർ ചുമതലപ്പെടുത്തി. ധനവകുപ്പിന്‍റെ എതിർപ്പോടെയാണ് ശമ്പള പരിഷ്ക്കരണത്തിന് സർക്കാർ പച്ചക്കൊടി നാട്ടിയത്.

എന്നാൽ സർക്കാർ മുന്നോട്ടുവച്ച വ്യവസ്ഥകളിൽ യൂണിയനുകൾ എന്ത് നിലപാടെടുക്കും എന്നത് നിർണായകം. കെ സ്വിഫ്റ്റ് അംഗീകരിച്ചെങ്കിലും നിർബന്ധിത അവധിയെ ഭരണാനുകൂല യൂണിയനും എതിർക്കുകയാണ്. ബജറ്റിൽ പ്രഖ്യാപിച്ച എൻബിഎസ് പെൻഷൻ സ്കീമിലേക്ക് കുടിശ്ശികയായി അടയ്ക്കാനുള്ള 225 കോടി രൂപ തവണകളായി അനുവദിക്കാനും സർക്കാർ തീരുമാനിച്ചു.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News