തദ്ദേശ തെരഞ്ഞെടുപ്പ്; വടക്കൻ കേരളത്തിലെ ഏഴ് ജില്ലകളിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു
തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ വടക്കൻ കേരളത്തിലെ ഏഴ് ജില്ലകളിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു.
തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ കണ്ട അതേ ട്രെൻഡാണ് ഉള്ളതെന്നും മലബാറിൽ പോളിങ് ഊർജിതമായിരിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
' നല്ല ആവേശമുണ്ട്. 10 കൊല്ലമായി അനുഭവിക്കുന്ന വിഷമങ്ങൾ ഏറ്റെടുത്ത് ജനം വോട്ടു ചെയ്യും. ശബരിമല വിഷയവും ജനം ഗൗരവത്തോടെ എടുക്കും. കോർപറേഷനുകളില്‍ യുഡിഎഫ് തിരിച്ചുവരും. ഭരണവിരുദ്ധ വികാരം പ്രതിഫലിക്കും’’–കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വാശിയേറിയ പ്രചാരണം നടന്ന ഏഴ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാർഡുകളിലേക്ക് 38,994 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 1.53 കോടി വോട്ടർമാർക്കായി 18,274 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. 2055 പ്രശ്നബാധിത ബൂത്തുകളിൽ പ്രത്യേക നിരീക്ഷണം ഉണ്ടാകും.
ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡിൽ ഗവ. ഹൈസ്കൂളിലെ ഒന്നാം നമ്പർ ബൂത്തിലും ഇന്ന് റീപോളിംഗ് നടക്കും. സ്ഥാനാർത്ഥി മരിച്ചത് മൂലം മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡിലെ തെരഞ്ഞെടുപ്പും മറ്റൊരു തീയതിയിലേക്ക് മാറ്റിവച്ചു. ശനിയാഴ്ചയാണ് സംസ്ഥാന വ്യാപക ഫലപ്രഖ്യാപനം