'പരിധി വിടുന്നു, ഉടൻ നിർത്തണം'; ഉമാ തോമസിനെതിരായ സൈബർ ആക്രമണത്തില്‍ മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അതൃപ്തി

രാഹുലിന്‍റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സൈബര്‍ ആക്രമണം നടന്നത്

Update: 2025-08-25 07:06 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: ഉമാ തോമസ് എംഎൽഎക്കെതിരായ സൈബർ ആക്രമണത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അതൃപ്തി. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഉമാ തോമസിനെതിരായ സൈബർ ആക്രമണം നടന്നത്.സൈബർ ആക്രമണം നടത്തുന്നത് കോണ്‍ഗ്രസ് അണികളാണെങ്കില്‍ ഉടന്‍ നിര്‍ത്തണമെന്നും നേതൃത്വത്തില്‍ നിന്ന് തന്നെ നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. ഉമാതോമസിനെതിരായ സൈബർ ആക്രമണം ആസൂത്രിതമായി ചില കേന്ദ്രങ്ങളില്‍ നിന്ന് നടത്തുന്നതാണെന്ന അഭിപ്രായവും നേതാക്കൾക്കുണ്ട്.

അടുത്ത തവണ വീട്ടിൽ ഇരുത്തണമെന്നും പരിക്കേറ്റപ്പോൾ രക്ഷപ്പെടണമെന്ന പ്രാർഥന തെറ്റായിരുന്നു എന്നുൾപ്പെടെയുള്ളയാണ് അധിക്ഷേപം. മേലനങ്ങാതെ എംഎൽഎ ആയതിൻ്റെ കുഴപ്പമെന്നും സാമൂഹ്യ മാധ്യമങ്ങളിൽ കമന്റുകളുകള്‍ ഉയര്‍ന്നിരുന്നു.

Advertising
Advertising

ഉമാ തോമസ് എംഎൽഎയെ അനുകൂലിച്ചുള്ള നിലപാടുകളും പാർട്ടിയിലെ വാക്പോര് മുതലെടുത്തുകൊണ്ടുള്ള പ്രതികരണങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി ഒരു നിമിഷം പോലും വൈകരുതെന്നായിരുന്നു ഉമാ തോമസിൻ്റെ പ്രതികരണം.

യുവതികളുടെ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ രാഹുൽ ഒരു നിമിഷം മുമ്പ് തന്നെ രാജിവെക്കണമെന്നും മറ്റു പ്രസ്ഥാനങ്ങൾ എങ്ങനെയാണ് എന്നുള്ളതല്ല പരിഗണിക്കേണ്ടതെന്നും ഉമാ തോമസ് പറഞ്ഞിരുന്നു. അതേസമയം,നടന്നത് സൈബർ ആക്രമണമായി കാണുന്നില്ലെന്നും പ്രതികരിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും ഉമാ തോമസ് ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.രാഹുലിന്‍റെ വിഷയത്തില്‍ തൻ്റെ നിലപാട് താൻ വ്യക്തമാക്കിക്കഴിഞ്ഞു. നടപടി സ്വീകരിക്കേണ്ടത് പാർട്ടിയാണ്. സൈബർ ആക്രമണത്തിൽ നിലവിൽ പരാതി ഇല്ലെന്നും ഉമാതോമസ് വ്യക്തമാക്കി.

സൈബർ ആക്രമണം ഉമ തോമസ് മൈൻഡ് ചെയ്യാതിരുന്നാൽ മതിയെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ പ്രതികരിച്ചു. ഉമാ തോമസ് പറഞ്ഞത് കേരളത്തിലെ സ്ത്രീകളുടെ വികാരമാണെന്നും മുരളീധരൻ പറഞ്ഞു.

അതേസമയം, ഉമാ തോമസിനെതിരായുള്ള സൈബർ ആക്രമണത്തിന് നേതൃത്വം നൽകുന്നത് ഷാഫി പറമ്പിലിലാണെന്ന് ഡിവൈഎഫ്ഐ.പണം കൊടുത്ത് ആളുകളെ ഇറക്കിയാണ് ഷാഫി സൈബർ കൂട്ടത്തെ നിയന്ത്രിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് പറഞ്ഞു. വയനാടിനു വേണ്ടി പിരിച്ചെടുത്ത പണം കൂടി ഇതിന് ഉപയോഗിക്കുന്നുണ്ടെന്നും വസീഫ് ആരോപിച്ചു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News