Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: ആർഎസ്എസ് ശാഖയിൽവെച്ച് ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് കോട്ടയം സ്വദേശി അനന്തു അജിയുടെ മരണത്തിലെ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന നിഗമനത്തിൽ പൊലീസ്. അനന്തുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്ന 'NM' എന്നയാളെ പ്രതിചേർത്തു.
ഇയാൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. അനന്തുവിന്റെ അമ്മയുടെ ഉൾപ്പെടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. അനന്തു അജിക്ക് നീതി ആവശ്യപ്പെട്ട് ഡൽഹിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ കോട്ടയം പൊന്‍കുന്നം വഞ്ചിമല ചാമക്കാലായില്‍ അനന്തു അജിയെ തിരുവനന്തപുരത്ത് തമ്പാനൂരിലെ ലോഡ്ജ് മുറിയിലാണ് കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ കണ്ടെത്തിയത്. ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ നിന്നുള്ള ആവര്‍ത്തിച്ചുള്ള ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട ശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തത്. ആര്‍ എസ്എസിന്റെ ചെയ്തികളില്‍ താന്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചതായും കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.