എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കം
സമീപകാലത്തു ഉയർന്നുവന്ന വിവാദ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും
തിരുവനന്തപുരം: 35-ാമത് എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കം. ഇന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിനിധി സമ്മേളനം ക്യൂബൻ അംബാസിഡർ ജുവാൻ കാർലോസ് മാർസൻ അഗ്യുലേരയും ഉദ്ഘാടനം ചെയ്യും. സമീപകാലത്തു ഉയർന്നുവന്ന വിവാദ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.
സ്വകാര്യ സർവകലാശാല വിഷയത്തിലെ നയ വ്യതിയാനം മുതൽ ഏറ്റവും ഒടുവിൽ വന്ന കാര്യവട്ടം ഗവ. കോളജിലെ റാഗിംഗ് പരാതി വരെ ഒരുപിടി വിഷയങ്ങളുടെ നടുവിലാണ് എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് കൊടി ഉയരുന്നത്. എസ്എഫ്ഐ ഏറെ പഴികേട്ട സിദ്ധാര്‍ഥന്‍റെ മരണത്തിന്‍റെ ഒന്നാം വാർഷികത്തിൽ തന്നെ തിരുവനന്തപുരത്ത് സമ്മേളനം തുടങ്ങുന്നു എന്നത് മറ്റൊരു യാദൃശ്ചികത. വിവിധ ജില്ലകളിലെ രക്തസാക്ഷി മണ്ഡപങ്ങളിൽ നിന്ന് കൊടിമര പതാക ദീപശിഖാ ജാഥകൾ ഇന്നലെ സമ്മേളന നഗരിയിൽ എത്തിയതോടെ ഔദ്യോഗികമായി സമ്മേളനത്തിന് തുടക്കമായി.
ഇന്ന് രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ശേഷം വൈകുന്നേരം നാലരയ്ക്ക് എകെജി ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം. 14 ജില്ലകളിൽ നിന്നായി 503 പ്രതിനിധികളും, 71 സംസ്ഥാന കമ്മിറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും. ലക്ഷദ്വീപിൽ നിന്നും മൂന്ന് പ്രതിനിധികളുണ്ട്. സംസ്ഥാന സെക്രട്ടറി പി.എം ആർഷോ അവതരിപ്പിക്കുന്ന പ്രവർത്തന റിപ്പോർട്ടിന്മേൽ പല വിഷയങ്ങളും ചർച്ചയായി ഉയർന്നുവരാൻ സാധ്യതയുണ്ട്. സ്വകാര്യ സർവകലാശാല ബില്ലിന് പുറമേ. കാമ്പസുകളിലെ റാഗിങ്, കേരള സർവകലാശാല സമരങ്ങൾ, ഡി-സോൺ കലോത്സവത്തിലെ സംഘർഷം തുടങ്ങി പലവിധ വിഷയങ്ങൾ പൊതുചർച്ചയിൽ ഉയരും.
ചർച്ചയിൻമേലുള്ള മറുപടിക്ക് ശേഷം പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കും. രണ്ട് ടേം പൂർത്തിയാക്കിയ നിലവിലെ സെക്രട്ടറി ആർഷോ സ്ഥാനം ഒഴിയും. നിലവിലെ പ്രസിഡൻ്റ് അനുശ്രീയെ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ആലപ്പുഴ ജില്ലാ സെക്രട്ടറി ശിവപ്രസാദ് കണ്ണൂർ ജില്ലയിൽ നിന്നുള്ള സഞ്ജീവ് എന്നിവരുടെ പേരുകളും സംസ്ഥാന ഭാരവാഹി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്.