'മെറിറ്റും നീതിയും ഉറപ്പാക്കണം'; സ്വകാര്യസർവകലാശാല ബില്ലിനെ പിന്തുണച്ച് എസ്എഫ്‌ഐ
വിദ്യാർഥികളുടെ ആശങ്കകൾ അനുഭാവപൂർവം പരിഗണിക്കണമെന്നും ബിൽ പാസാക്കുന്നതിന് മുമ്പ് വിദ്യാർഥി സംഘടനകളുമായി ചർച്ച ചെയ്യണമെന്നും എസ്എഫ്ഐ
തിരുവനന്തപുരം: സ്വകാര്യസർവകലാശാല ബില്ലിനെ പിന്തുണച്ച് എസ്എഫ്‌ഐ. വിദ്യാർഥികളുടെ ആശങ്കകൾ അനുഭാവപൂർവം പരിഗണിക്കണമെന്നും ബിൽ പാസാക്കുന്നതിന് മുമ്പ് വിദ്യാർഥി സംഘടനകളുമായി ചർച്ച ചെയ്യണമെന്നും എസ്എഫ്ഐ.
എസ്എഫ്‌ഐയുടെ അഭിപ്രായങ്ങൾ ബില്ലിൽ അനുഭാവപൂർവം പരിഗണിച്ചിട്ടുണ്ടെന്നും ബിൽ സാമൂഹിക നീതിയും മെറിറ്റും ഉറപ്പാക്കണമെന്നും സംസ്ഥാന നേതൃത്വം ഇറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു.
'സ്വകാര്യ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും, ജീവനക്കാർക്കും സംഘടനാ സ്വാതന്ത്ര്യം ഉറപ്പ് വരുത്താനും വിദ്യാർത്ഥി യൂണിയൻ ഉൾപ്പെടെയുള്ള ജനാധിപത്യ വേദികൾ ഉറപ്പ് വരുത്താനും സംസ്ഥാന സർക്കാർ തയ്യാറാവണം.
ഇൻ്റേണൽ മാർക്കിൻ്റെ പേരിൽ വലിയ വേട്ടയാടലുകളാണ് സ്വകാര്യ - സ്വാശ്രയ കോളേജുകളിൽ വിദ്യാർഥികൾക്ക് നേരെ നടക്കുന്നത്. ഈ അനുഭവത്തിൻ്റെ വെളിച്ചത്തിൽ സ്വകാര്യ സർവകലാശാലകളിൽ ഇൻ്റേണൽ മാർക്കിനെ സംബന്ധിച്ചുള്ള പരാതി പരിഹാര സമിതിയിൽ വിദ്യാർത്ഥികളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്താനും സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.