Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കേരള സംഗീത നാടക അക്കാദമി വൈസ് ചെയർപേഴ്‌സൺ പുഷ്പവതി പൊയ്പ്പാടത്ത്. ട്രെയിനിങ് എല്ലാവർക്കും ആവശ്യമാണെന്നും ഒരു വിഭാഗത്തിന് മാത്രമല്ലെന്നും പുഷ്പവതി പറഞ്ഞു.
വയസായില്ലേ നിലപാട് തിരുത്താൻ ബുദ്ധിമുട്ടുണ്ടാവും. പക്ഷേ തിരുത്തപ്പെടേണ്ടതാണ്. അദ്ദേഹത്തിൻ്റെ നിലപാടിനെതിരെ പറയാൻ താനേ ഉണ്ടായിരുന്നുള്ളു. എസ്‌സി/എസ്ടിക്കാരെ സിനിമയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും പുഷ്പവതി മീഡിയവണിനോട് പറഞ്ഞു.
അതേസമയം അടൂർ ഗോപാലകൃഷ്ണനെ പിന്തുണച്ച് എം. മുകേഷ് എംഎൽഎ രംഗത്തെത്തി. ഗുരുക്കൻമാർ പറഞ്ഞ് കൊടുക്കുന്നതിൽ എന്താണ് തെറ്റ്. ഒരു ഇൻ്റർവ്യൂ നടത്തി ആവശ്യമെങ്കിൽ മൂന്ന് മാസത്തെ പരിശീലനം നൽകണമെന്നായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചതെന്നും അറിഞ്ഞുകൂടാത്ത സ്ത്രീകൾക്ക് പരിശീലനം നൽകുന്നത് നല്ലതാണെന്നാണ് തൻ്റെയും അഭിപ്രായമെന്നും മുകേഷ് പറഞ്ഞു.
സിനിമ കോൺക്ലേവിലെ വിവാദ പരാമർശത്തിൽ അടൂർ ഗോപാലകൃഷ്ണനെതിരെ സാമൂഹ്യപ്രവർത്തകനായ ദിനുവെയിൽ പരാതി നൽകിയിരുന്നു. പ്രസ്താവനയിലൂടെ അടൂർ എസ്‌സി എസ്ടി വിഭാഗത്തിലെ മുഴുവൻ അംഗങ്ങളെയും പൊതുവായി കുറ്റവാളികളോ കള്ളന്മാരോ അഴിമതി ചെയ്യാൻ സാധ്യതയുള്ളവരോ ആയി ചിത്രീകരിക്കുന്നുതാണെന്ന് പരാതിയിൽ പറയുന്നു. അടൂരിന്റെ പ്രസ്താവന എസ്‌സി എസ്ടി ആക്ടിന്റെ സെക്ഷൻ 3(1)ന്റെ പരിധിയിൽ പെടുന്നതാണെന്നും എസ്‌സി എസ്ടി വിഭാഗത്തെ അഴിമതിയുമായി ബന്ധിപ്പിക്കുന്നതും അപമാനിക്കുന്നതാണെന്നും പരാതിയിലുണ്ട്. എസ്‌സി എസ്ടി കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്.
വാർത്ത കാണാം: