Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
കോഴിക്കോട്: ഗസ്സയിലെ കുഞ്ഞുങ്ങളെയടക്കം കൊല്ലാക്കൊല ചെയ്യുന്ന ഇസ്രയേലിനെ പിന്തുണക്കുന്ന ബ്രാൻഡുകൾക്കെതിരെ ബഹിഷ്കരണ ആഹ്വാനവുമായി സ്റ്റുഡൻസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ (എസ്ഐഒ). ഇസ്രായേലിന് പിന്തുണ നൽകുന്ന ടാറ്റ യുടെ സൂഡിയോ അടക്കമുള്ള ബ്രാൻഡുകളെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി സംഘടന രംഗത്തെത്തി.
പെരുന്നാളുൾപ്പടെയുള്ള ആഘോഷങ്ങൾക്കും മറ്റും പുതുവസ്ത്രങ്ങളെടുക്കുമ്പോൾ ഇസ്രായേൽ ആക്രമണത്തെ പിന്തുണക്കുന്ന സാറാ, ടാറ്റ സൂഡിയോ ഉൾപ്പടെയുള്ള ബ്രാൻഡുകളെ ഒഴിവാക്കുകയെന്നതാണ് ക്യാമ്പയിൻ ലക്ഷ്യംവെക്കുന്നത്.
സാറാ, സൂഡിയോ ബ്രാൻഡുകൾക്ക് പുറമെ അഡിഡാസ്, എച്ച് ആൻ എം, ടോമി ഹിൽഫിഗർ, കാൽവിൻ ക്ലെയിൻ, വിക്ടോറിയ സീക്രട്ട്, ടോം ഫോർഡ്, സ്കേച്ചേഴ്‌സ്, പ്രാഡ, ഡിയോർ, ഷനേൽ തുടങ്ങിയ നൂറ്കണക്കിന് ബ്രാൻഡുകളെ ഒഴിവാക്കാനാണ് സംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇസ്രയേലുമായി സൈനിക ,സങ്കേതിക സഹകരണം നടത്തുന്ന കമ്പനികളിലൊന്നായ ടാറ്റയുടെ സ്ഥാപനമായ സൂഡിയോ ഔട്ട്ലെറ്റിലേക്ക് എസ്ഐഒ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹിഷ്കരണ മാർച്ച് നടത്തി.
ഗസ്സയിൽ ഇസ്രായേൽ വംശഹത്യ യുദ്ധത്തിൽ ആയിരക്കണക്കിന് കുട്ടികളാണ് കൊല്ലപ്പെട്ടത്. ഉപരോധിച്ചും പട്ടിണിക്കിട്ടും ഇസ്രായേൽ വംശഹത്യ തുടരുകയാണ്. അന്താരാഷ്ട്ര വെടിനിർത്തൽ ആഹ്വാനങ്ങൾ നിരസിച്ച ഇസ്രായേൽ സൈന്യം 2023 ഒക്ടോബർ മുതൽ ഗസ്സക്കെതിരെ ക്രൂരമായ ആക്രമണം നടത്തിവരികയാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 54,000-ത്തിലധികം ഫലസ്‌തീനികളെയാണ് ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത്.