പി എംശ്രീ; 'ഒപ്പിട്ടെങ്കിലും പദ്ധതി നടപ്പാക്കില്ല, തുടർനടപടി ഉണ്ടാകില്ല' വി.ശിവൻകുട്ടി

പദ്ധതിയിൽ നിലവിൽ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും ഒരു കാരണവശാലും ഇതുമായി മുന്നോട്ട് പോകില്ലെന്നും സിപിഐയുമായുള്ള പ്രശ്നം നേതാക്കൾ പരിഹരിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു

Update: 2025-10-26 08:02 GMT

Photo: MediaOne

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി കേരളത്തിന് ആവശ്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പദ്ധതിയിൽ ഒപ്പിട്ടെങ്കിലും കേരളത്തിൽ ഇത് നടപ്പാക്കില്ലെന്നും അതിനെ കുറിച്ച് കൂടുതൽ ഉത്കണ്ഠ വേണ്ടതില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

'നമുക്ക് ശരിയല്ലെന്ന് തോന്നുന്ന കേന്ദ്ര സർക്കാരിന്റെ ഏത് പദ്ധതികളെയും നാം എതിർക്കും. പിഎം ശ്രീ എന്നത് കേരളത്തിലെ സ്കൂളുകൾക്ക് അനിവാര്യമായ സം​ഗതിയല്ല. എന്നാൽ 47 ലക്ഷത്തോളം വരുന്ന വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം അവരെ ബാധിക്കുന്ന വിഷയമാണ്. വിദ്യാർഥികളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും പട്ടികജാതിയിൽ പെട്ടവർക്കും അർഹമായ 1500 കോടി രൂപ വേണ്ടെന്ന് വെക്കേണ്ടതുണ്ടോ എന്നതാണ് ഇവിടെ ആലോചിക്കാനുള്ളത്. അവർക്ക് അർ​ഹതപ്പെട്ട ഫണ്ട് ഒരു കാരണവശാലും പാഴാക്കേണ്ടതില്ല.' വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

Advertising
Advertising

'വർഗീയതയ്ക്കെതിരായ നിലപാടുള്ള പാഠപുസ്തകങ്ങൾ നമ്മൾ ഇറക്കിയിട്ടുണ്ട്. അതുകൊണ്ട് ഉത്കണ്ഠരാകേണ്ട കാര്യമില്ല. ധാരണാ പത്രത്തിൽ നിന്ന് ഏത് നിമിഷവും പിന്മാറാം. അങ്ങനെ തീരുമാനമെടുക്കാനുള്ള അവകാശം നമുക്കുണ്ട്'. പദ്ധതിയിൽ നിലവിൽ നമ്മൾ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും ഒരു കാരണവശാലും ഇതുമായി മുന്നോട്ട് പോകില്ലെന്നും സിപിഐയുമായുള്ള പ്രശ്നം നേതാക്കൾ പരിഹരിക്കുമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

നേരത്തെ, പിഎം ശ്രീയിൽ ഒപ്പുവെച്ച തീരുമാനം പിൻവലിക്കാതെയുള്ള ഒരു ഒത്തുതീർപ്പിനും വഴങ്ങില്ലെന്ന് സിപിഐ നിലപാട് കടുപ്പിച്ചിരുന്നു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയൻറെ നിലപാട് ഇനി നിർണായകമാകും.വിദേശ പര്യടനത്തിനുശേഷം ഇന്ന് കേരളത്തിൽ മടങ്ങിയെത്തുന്ന മുഖ്യമന്ത്രി അനുനയ നീക്കംനടത്തുമെന്നാണ് സൂചന.പദ്ധതിയിൽ പിന്നോട്ടില്ലെന്ന് സിപിഎം പ്രഖ്യാപിച്ച സാഹചര്യത്തിൽ, പദ്ധതിയിൽ എന്തുകൊണ്ട്ഒ പ്പിട്ടു എന്ന് സിപിഐയെ ബോധ്യപ്പെടുത്താനായിരിക്കും മുഖ്യമന്ത്രിയും ശ്രമിക്കുക.

അതേസമയം, നയപരമായി തീരുമാനമെടുക്കേണ്ട വിഷയത്തിൽ സിപിഎം മുന്നണി മര്യാദ പാലിച്ചില്ലെന്ന് സിപിഐ മുഖ്യമന്ത്രിയേയും അറിയിക്കും.ഒത്തുതീർപ്പായില്ലെങ്കിൽ കടുത്ത നിലപാടായിരിക്കും നാളെ ആലപ്പുഴയിൽ ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവും സ്വീകരിക്കുക.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News