വിദ്യാര്‍ഥി സംഘര്‍ഷം; മഹാരാജാസ് കോളജ് നാളെ തുറക്കും

തിരിച്ചറിയല്‍ കാര്‍ഡില്ലാതെ വിദ്യാര്‍ഥികളെ കോളജില്‍ പ്രവേശിപ്പിക്കരുതെന്നും ആറ് മണിക്ക് ശേഷം വിദ്യാര്‍ഥികള്‍ ക്യാംപസില്‍ തങ്ങരുതെന്നും ഇന്നലെ ചേര്‍ന്ന പി.ടി.എ യോഗം തീരുമാനിച്ചിരുന്നു

Update: 2024-01-23 08:21 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: വിദ്യാര്‍ഥി സംഘര്‍ഷത്തെത്തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിട്ടിരുന്ന കോളജ് നാളെമുതല്‍ തുറക്കുമെന്ന് കോളജ് അധികൃതര്‍ അറിയിച്ചു. കോളജ് തുറക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുടെ യോഗവും ചേര്‍ന്നിരുന്നു.

കഴിഞ്ഞ ബുധനാഴ്ച ‌രാത്രി നടന്ന സംഘര്‍ഷത്തിന് പിന്നാലെ കോളജും ഹോസ്റ്റലും അനിശ്ചിതകാലത്തേക്ക് അടച്ചിരുന്നു. സമാധാനാന്തരീക്ഷം പുനഃസ്ഥാപിച്ച് എത്രയും വേഗം കോളജ് തുറക്കണമെന്ന് ഇന്നലെ ചേര്‍ന്ന പി.ടി.എ യോഗം ആവശ്യപ്പെട്ടിരുന്നു.  തിരിച്ചറിയല്‍ കാര്‍ഡില്ലാതെ വിദ്യാര്‍ഥികളെ കോളജില്‍ പ്രവേശിപ്പിക്കരുതെന്നും ആറ് മണിക്ക് ശേഷം വിദ്യാര്‍ഥികള്‍ ക്യാംപസില്‍ തങ്ങരുതെന്നും ഇന്നലെ ചേര്‍ന്ന പി.ടി.എ യോഗം തീരുമാനിച്ചിരുന്നു.

കോളജില്‍ സുരക്ഷാ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിരുന്നു. അതേസമയം, കോളജിലുണ്ടായ സംഘര്‍ഷം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. സംഘര്‍ഷത്തിന് പിന്നാലെ പ്രിന്‍സിപ്പല്‍ വി എസ് ജോയിയെ സര്‍ക്കാര്‍ സ്ഥലം മാറ്റിയിരുന്നു. പുതിയ പ്രിന്‍സിപ്പല്‍ കാര്യക്ഷമായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

ബുധനാഴ്ച രാത്രി ഉണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളില്‍ എസ് എഫ്ഐ ജില്ലാ പ്രസിഡന്റിനെ ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News