കുട്ടനാട്ടില്‍ വെള്ളപ്പൊക്കം കാരണം സ്കൂൾ അപകടഭീഷണിയില്‍; ചീഫ് ജസ്റ്റിസിന് കത്തെഴുതി വിദ്യാർഥികളും അധ്യാപകരും, സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർക്ക് നിർദേശം

Update: 2025-07-23 09:47 GMT
Editor : Lissy P | By : Web Desk

ആലപ്പുഴ:കുട്ടനാട്ടിലെ കൈനകരി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ പരാതിയിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. വെള്ളപ്പൊക്കം കാരണം സ്കൂൾ അപകടഭീഷണിയിലാണെന്ന് ചൂണ്ടിക്കാട്ടി 200 ഓളം വിദ്യാർത്ഥികളും അധ്യാപകരുമാണ് ഹൈക്കോടതിയെ സമീപിച്ചത്.

അധികൃതർക്ക് നിരവധി തവണ ഇടപെടൽ ആവശ്യപ്പെട്ട് പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചത്. ഒന്നരമാസമായി തുടരുന്ന മഴയിൽ മടവീഴ്ചയുണ്ടായി 20 ക്ലാസ് റൂമുകളിൽ വെള്ളം കയറിയെന്നും കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവയും ദൈനംദിന ക്ലാസും പ്രവർത്തിക്കുന്നത് ശേഷിക്കുന്ന നാല് റൂമുകളിലെന്നും കത്തിൽ പറയുന്നു.

Advertising
Advertising

വിദ്യാർഥികൾക്കുണ്ടാകുന്ന അപകടസാധ്യതകളിൽ കോടതി കടുത്ത ആശങ്ക പ്രകടിപ്പിച്ചു. വിഷയം ഗൗരവമായി കണ്ട് അടിയന്തര നടപടികൾ സ്വീകരിക്കാൻ ആലപ്പുഴ ജില്ലാ കലക്ടർക്ക് കോടതി നിർദേശം നൽകി.

വിദ്യാഭ്യാസ വകുപ്പ്, കൃഷിവകുപ്പ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പാടശേഖര സമിതി ഉൾപ്പെടെയുള്ളവരുമായി ജില്ലാ കലക്ടർ യോഗം വിളിച്ചു ചേർക്കണം. വസ്തുതാന്വേഷണം നടത്തി അടിയന്തര നടപടികൾ സ്വീകരിക്കാനും ജില്ലാ കലക്ടറോട് കോടതി നിർദേശിച്ചു. വിഷയത്തിൽ അമികസ് കൂറിയെ നിയോഗിക്കാനും ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ച് തീരുമാനിച്ചു.

ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയെ കക്ഷിചേർത്ത കോടതി, വസ്തുതാന്വേഷണം നടത്തി വിവരങ്ങൾ കൈമാറാനും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാനും നിർദ്ദേശിച്ചു. മേഖലയിലെ വെള്ളപ്പൊക്ക സാധ്യതയുള്ള മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം ജില്ലാകലക്ടർ പരിശോധന നടത്തണം. ഒപ്പം ദീർഘകാലാടിസ്ഥാനത്തിലുള്ള സൗകര്യങ്ങൾ ഒരുക്കാനും കോടതി നിർദേശം നൽകി.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News