കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമനം: അനുരാഗിന്റെ നിയമപോരാട്ടത്തിൽ എസ്എൻഡിപി എന്തുകൊണ്ട് ഇടപെട്ടില്ല?- സുദേഷ് എം രഘു
അനുരാഗിന്റെ നിയമനം ചോദ്യം ചെയ്ത് തന്ത്രിമാരും പാരമ്പര്യ കഴകക്കാരനായ തെക്കേവാര്യത്ത് ഹരികൃഷ്ണനും കുടുംബാംഗങ്ങളും സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളിയിരുന്നു
കോഴിക്കോട്: ഈഴവ സമുദായാംഗമായ കെ.എസ് അനുരാഗിനെ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിൽ എസ്എൻഡിപി ഇടപെടാത്തത് എന്തുകൊണ്ടാണെന്ന് സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമായ സുദേഷ് എം രഘു.
ഹിന്ദു ക്ഷേത്രത്തിൽ 'ഹിന്ദു' എന്ന് വിളിക്കപ്പെടുന്ന ആൾക്ക് നിയമനം കിട്ടണമെങ്കിൽ കോടതിയിൽ പോരാട്ടം നടത്തണം. അവിടെയൊന്നും വിശ്വഹിന്ദു പരിഷത്തുകാരെയോ ഹിന്ദു ഐക്യവേദിക്കാരെയോ കാണാൻ പറ്റുന്നില്ല. ഈഴവർ ഇവരുടെ കണ്ണിൽ ഹിന്ദുക്കളല്ലേ? എസ്എൻഡിപി എന്തുകൊണ്ട് ഇടപെട്ടില്ല? ഒരു ഈഴവന് നിയമനം കിട്ടുന്ന കാര്യത്തിൽ എസ്എൻഡിപിക്ക് താത്പര്യമില്ലെങ്കിൽ അവർ ആർക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും സുദേഷ് എം രഘു ചോദിച്ചു.
കൂടൽമാണിക്യം ദേവസ്വം ആണ് അനുരാഗിനെ കഴകക്കാരനായി നിയമിച്ചത്. അനുരാഗിന്റെ നിയമനം ചോദ്യം ചെയ്ത് തന്ത്രിമാരും പാരമ്പര്യ കഴകക്കാരനായ തെക്കേവാര്യത്ത് ഹരികൃഷ്ണനും കുടുംബാംഗങ്ങളും സമർപ്പിച്ച ഹരജി വെള്ളിയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു.
ദേവസ്വം ഭരണസമിതി യോഗം ഐകകണ്‌ഠ്യേനയാണ് നിയമന ഉത്തരവിറക്കാൻ തീരുമാനിച്ചത്. യോഗത്തിൽ തന്ത്രി പ്രതിനിധി നെടുമ്പിള്ളി തരണനല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാണ് പങ്കെടുത്തില്ല.