‘താരതമ്യേന ഭീകരത കുറഞ്ഞ മുസ്‍ലിം'-ലീഗിന്‍റെ ആ പദവി നഷ്ടമായി, ശശി കലയെ കോരിത്തരിപ്പിക്കുന്ന നിലയിൽ ഇടത് നേതാവ് സംസാരിക്കുന്നത് അതിന്റെ തെളിവ്'; സുദേഷ് എം രഘു
'കേരളത്തിൽ കാലങ്ങളായി ആ പദവി ആസ്വദിച്ചിരുന്നത് ലീഗ് ആയിരുന്നു'
കോഴിക്കോട്: ‘താരതമ്യേന ഭീകരത കുറഞ്ഞ മുസ്‍ലിം’ എന്നതാണ് ഒരു മുസ്‍ലിം സംഘടനക്ക് പരമാവധി കിട്ടാവുന്ന മുഖ്യധാര സ്ഥാനമെന്നും കേരളത്തിൽ കാലങ്ങളായി ആ പദവി ആസ്വദിച്ചിരുന്നത് ലീഗ് ആയിരുന്നെന്നും സാമൂഹിക പ്രവർത്തകൻ സുദേഷ് എം. രഘു. ലീഗിന്റെ ഈ പദവി നഷ്ടമായി വരികയാണെന്നും ശശി കലയെ കോരിത്തരിപ്പിക്കുന്ന നിലയിൽ ഇടത് നേതാവ് സംസാരിക്കുന്നത് അതിന്റെ തെളിവാണെന്നും സുദേഷ് എം. രഘു ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
സുദേഷ് എം. രഘുവിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
"താരതമ്യേന ഭീകരത കുറഞ്ഞ മുസ്‍ലിം " എന്നതാണ് ഒരു മുസ്‍ലിം സംഘടനക്ക് പരമാവധി കിട്ടാവുന്ന മുഖ്യധാര സ്ഥാനം."താരതമ്യേന" എന്ന വാക്ക് അടിവരയിട്ടു വായിക്കണം. കേരളത്തിൽ കാലങ്ങളായി ആ പദവി ആസ്വദിച്ചിരുന്നത് ലീഗ് ആയിരുന്നു.
ലീഗിന്റെ പല അണികളും ഈ പദവിയിൽ അഭിമാനിക്കുന്നത് കണ്ട് അവരുടെ നിഷ്കളങ്കത ഓർത്ത് അത്ഭുതം തോന്നിട്ടുണ്ട്. മുസ്‍ലിം സംഘടനകൾ തമ്മിലുള്ള ചർച്ചകൾ / തർക്കങ്ങൾ വരുമ്പോൾ അഭിമാനപൂർവം ലീഗുകാർ തങ്ങളുടെ ഈ പദവി ഉയർത്തിക്കാട്ടിയിരുന്നു.
മുനീർ, ഷാജി തുടങ്ങിയവർ പത്തു കൊല്ലം മുൻപൊക്കെ മാതൃഭൂമിയിൽ എഴുതിയിരുന്ന ലേഖനങ്ങൾ നോക്കിയാൽ കാണാം - മഅ്ദനി എന്ന "ബാഡ് മുസ്‍ലിമി"നു ബദലായി പാണക്കാട് തങ്ങൾ എന്ന "ഗുഡ് മുസ്‍ലിം", ജമാഅത്തിനെ പ്രതിരോധിക്കാൻ ദേശീയ മുസ്‍ലിം ആയ ലീഗ് - എന്നിങ്ങനെ ആയിരുന്നു ലൈൻ. അതിനെ പിന്തുണച്ചു കൊണ്ട് അടുത്ത ലക്കത്തിൽ ഹമീദ് ചേന്ദമംഗല്ലൂരിന്റെ ലേഖനവും കാണും.
എന്നാൽ ലീഗിന്റെ ഈ പദവി നഷ്ടമായി വരികയാണ്. ശശികലയെ കോരിത്തരിപ്പിക്കുന്ന നിലയിൽ ഇടതു നേതാവ് സംസാരിക്കുന്നത് അതിന്റെ തെളിവാണ്.