കുറ്റിക്കാട്ടൂർ യത്തീംഖാന ഏറ്റെടുക്കലിനെതിരായ ഹരജി തള്ളി; വഖഫ് ബോർഡ് നടപടി ശരിവെച്ച് സുപ്രിംകോടതി

1987ല്‍ കുറ്റിക്കാട്ടൂർ മുസ്‍ലിം ജമാഅത്ത് കമ്മിറ്റി സ്ഥാപിച്ച യത്തീംഖാന 1999ലാണ് കുറ്റിക്കാട്ടൂർ യത്തീംഖാന കമ്മിറ്റിക്ക് കൈമാറിയത്

Update: 2024-03-17 06:31 GMT
Advertising

കോഴിക്കോട്: കുറ്റിക്കാട്ടൂർ യത്തീംഖാന ഏറ്റെടുക്കലിനെതിരായ മുന്‍ യത്തീംഖാന കമ്മിറ്റിയുടെ ഹരജി തള്ളി. കുറ്റിക്കാട്ടൂർ മുസ് ലിം ജമാഅത്തിന് യത്തീംഖാന കൈമാറിയ വഖഫ് ബോർഡിന്റെ നടപടി സുപ്രിംകോടതി ശരിവെച്ചു.

ഏറ്റെടുക്കല്‍ ശരിവെച്ച ഹൈകോടതി ഉത്തരവില്‍ ഇടപെടാന്‍ കാരണമെന്നും കാണുന്നില്ല. ആവശ്യമെങ്കില്‍ പുനഃപരിശോധാന ഹരജിയുമായി ഹൈകോടതിയെ സമീപിക്കാമെന്നും സുപ്രിംകോടതി വ്യക്തമാക്കി.

1987ല്‍ കുറ്റിക്കാട്ടൂർ മുസ്‍ലിം ജമാഅത്ത് കമ്മിറ്റി സ്ഥാപിച്ച യത്തീംഖാന 1999ലാണ് കുറ്റിക്കാട്ടൂർ യത്തീംഖാന കമ്മിറ്റിക്ക് കൈമാറിയത്. വഖഫ് ബോർഡിന്‍റെ അനുമതിയില്ലാത്ത ഈ കൈമാറ്റത്തിനെതിരെ മുസ്‍ലിം ജമാഅത്ത് കമ്മിറ്റിയുടെ നിയമപോരാട്ടത്തിനൊടുവിലാണ് 2020 ജൂലൈയില്‍ ഭൂമി തിരികെ പിടിക്കാന്‍ വഖഫ് ട്രൈബ്യൂണല്‍ വിധി വരുന്നത്.

വിധിക്കെതിരെ യത്തീംഖാന കമ്മിറ്റി ഹൈക്കോടതിയെ സമീപ്പിച്ചെങ്കിലും ഏറ്റെടുക്കല്‍ റദ്ദാക്കിയില്ല. തുടർന്ന് ചേർന്ന വഖഫ് ബോർഡ് യോഗം ഭൂമി തിരികെ പിടിക്കാന്‍ ഉത്തരവിട്ടു. ഇതിനു പിന്നാലെ റവന്യൂ രേഖകളില്‍ മാറ്റം വരുത്താനുള്ള നടപടി തുടങ്ങി.

കോഴിക്കോട് തഹസീല്‍ദാർ തണ്ടപ്പേരില്‍ മാറ്റം വരുത്താനും നികുതി സ്വീകരിക്കാനും തീരുമാനിച്ചു. ഇതോടെ റവന്യു രേഖകളിലും ഭൂമിയുടെ അവകാശം കുറ്റിക്കാട്ടൂർ മഹല്ല് ജമാഅത്ത് കമ്മിറ്റിക്കായി. ഇതിനെതിരെയാണ് മുൻ കമ്മിറ്റി സുപ്രിംകോടതിയെ സമീപിച്ചത്.


Full View


Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News