കോവിഡ് പ്രോട്ടോകോൾ പാലിച്ച് സത്യപ്രതിജ്ഞ; പങ്കെടുത്തത് 500ൽ താഴെ പേർ
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ.ഗവർണരും മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം തുടക്കം മുതൽ ഒടുക്കം വരെ കോവിഡ് പ്രോട്ടോക്കാൾ പരിധിയിലായിരുന്നു. അഞ്ഞൂറിൽ താഴെ അതിഥികളാണ് ചടങ്ങിൽ പങ്കെടുത്തത്.
രണ്ടാം പിണറായി സർക്കാറിന്റെ സത്യപ്രതിജ്ഞാ വേദിയായത് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം.2016 മേയ് 25 ന് ഇതേ വേദിയിൽ പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ആളും ആരവവുമായി സ്റ്റേഡിയം നിറഞ്ഞിരുന്നു. 5 വർഷങ്ങൾക്കിപ്പുറം,42 വർഷത്തിനിടയിൽ കേരളത്തിൽ തുടർഭരണം നേടിയ ആദ്യ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്ന ഈ ചരിത്ര നിമിഷം കാലം രേഖപ്പെടുത്തും. കോവിഡ് പ്രോട്ടോക്കാൾ പാലിച്ച് തയ്യാറാക്കിയ പന്തൽ.സാമൂഹിക അകലം ഉറപ്പു വരുത്തിയ ഇരിപ്പിടങ്ങൾ. മാസ്കും സാനിറ്റെസറും. കോവിഡ് പശ്ചാത്തലത്തിൽ 500 പേർ ചടങ്ങിൽ പങ്കെടുക്കുമെന്നായിരുന്നു അറിയിച്ചെതെങ്കിലും 400 ൽ താഴെ ആളുകൾ മാത്രമാണ് പങ്കെടുത്തത്.
സർക്കാർ വെബ്സൈറ്റിലൂടെയും സാമൂഹിക മാധ്യമങ്ങളിളൂടെയും ചടങ്ങ് ലൈവായി കാണുന്നതിനും സൗകര്യം ഒരുക്കിയിരുന്നു. ഉച്ചക്ക് 2.45 ഓടെ ചടങ്ങുകൾ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ 21 അംഗ മന്ത്രിസഭയിലെ ഓരോ മന്ത്രിമാരും അധികാരമേറ്റു.ചടങ്ങിന് ശേഷം ഗ്രൂപ്പ് ഫോട്ടോ എടുക്കുമ്പോഴും ഗവർണറും മന്ത്രിമാരും മാസ്ക് ധരിച്ചിരുന്നു.വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞ മഹാമാരിക്കാലത്ത്അധികാരമേറ്റ സർക്കാർ എന്ന നിലയില് കൂടിയാണ് രണ്ടാം പിണറായിസർക്കാർ ചരിത്രത്തിലിടം നേടുക