ഏത് ചെകുത്താനുമായും കൂട്ടുകൂടി കോൺഗ്രസിനെ പരാജയപ്പെടുത്താനാണ് സിപിഎം മുമ്പും ഇപ്പോഴും ശ്രമിക്കുന്നത്; വി.ഡി സതീശൻ
പാർലമെന്റ് തെരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടി തങ്ങൾക്ക് പിന്തുണ നൽകിയപ്പോൾ ഉണ്ടാകാത്ത വിവാദം ഇപ്പോൾ ഉണ്ടാക്കുന്നതെന്താണ് എന്ന് ചോദിച്ച സതീശൻ സിപിഎം ഇസ്ലാമോഫോബിയ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു
നിലമ്പൂർ: കോൺഗ്രസ് വിരുദ്ധതയുടെ ഭാഗമായി ഏത് ചെകുത്താനുമായും കൂട്ടുകൂടിയും കോൺഗ്രസിനെ പരാജയപ്പെടുത്താനാണ് മുമ്പും ഇപ്പോഴും സിപിഎം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആർഎസ്എസ് വോട്ട് കിട്ടിയതായി പല അഭിമുഖങ്ങളിലും പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിന് മുമ്പേ നടത്തിയ പ്രസ്താവന അത്ര നിഷ്‌കളങ്കമല്ലെന്നും സതീശൻ ആരോപിച്ചു.
പഴയ സൗഹൃദത്തെക്കുറിച്ച ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഓർക്കാൻ കാരണമെന്താണ്. പണ്ട് നമ്മൾ ഒന്നിച്ചായിരുന്നു എന്ന് പഴയ പ്രണയിനിയോടുള്ള ഓർമപ്പെടുത്തലാണ് ഇത്. ഇന്നലെ ഗോവിന്ദൻ പറഞ്ഞത് എന്ത് ലക്ഷ്യത്തിലാണെന്ന് എല്ലാവർക്കുമറിയാമെന്നും സതീശൻ അഭിപ്രായപ്പെട്ടു. ഡൽഹിയിലെ ഏമാന്മാരെ സന്തോഷിപ്പിക്കലാണ് പിണറായിയുടെ ഇപ്പോഴത്തെ പ്രധാന ജോലിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടി തങ്ങൾക്ക് പിന്തുണ നൽകിയപ്പോൾ ഉണ്ടാകാത്ത വിവാദം ഇപ്പോൾ ഉണ്ടാക്കുന്നതെന്താണ് എന്ന് ചോദിച്ച സതീശൻ സിപിഎം ഇസ്ലാമോഫോബിയ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു. ഇടതും വലത്തുമായി സിപിഎം തോളിൽ കൈയിട്ടിരിക്കുന്നത് പി.ഡി.പി യുമായും ആ സ്വാമിയുമായാണെന്നും സതീശൻ പറഞ്ഞു.