കണ്ണൂർ വിസി പുനർനിയമനം ചോദ്യം ചെയ്തുളള ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു

ചാൻസലർ കൂടിയായ ഗവർണർക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് നൽകാനും നിർദേശം നൽകി

Update: 2021-12-17 06:09 GMT

കണ്ണൂർ സർവകലാശാല വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിച്ച നടപടി ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു. സർക്കാറിനും യൂണിവേഴ്‌സിറ്റിക്കും നോട്ടീസ് നൽകി. ചാൻസലർ കൂടിയായ ഗവർണർക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് നൽകാനും നിർദേശം നൽകി. വി.സിയുടെ പുനർ നിയമനം നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി സിംഗിൾ ബെഞ്ചിനെ സമീപിച്ച കണ്ണൂർ സർവകലാശാല സെനറ്റംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് അംഗം ഡോ. ഷിനോ. പി ജോസ് എന്നിവരാണ് അപ്പീൽ നൽകിയിരുന്നത്.

Advertising
Advertising

കണ്ണൂർ സർവകലാശാല നിയമപ്രകാരം 60 വയസ് കഴിഞ്ഞാൽ വി.സിയായി നിയമിക്കാനാവില്ലെന്നും നിയമനത്തിന് യു.ജി.സി മാർഗ നിർദേശ പ്രകാരമുള്ള സെലക്ഷൻ കമ്മിറ്റിയടക്കമുള്ള നടപടിക്രമങ്ങൾ പാലിച്ചില്ലെന്നുമുള്ള ഹരജിക്കാരുടെ വാദം സിംഗിൾബെഞ്ച് തള്ളിയിരുന്നു. ഇപ്പോഴത്തേത് പുനർനിയമനമാണെന്നും നിയമനവും പുനർനിയമനവും തമ്മിൽ വ്യത്യാസമുെണന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. സിംഗിൾ ബെഞ്ച് വിധി റദ്ദാക്കി ഡോ. ഗോപിനാഥ് രവീന്ദ്രൻ പദവിയിൽ തുടരുന്നത് തടയണമെന്നാണ് അപ്പീലിലെ ആവശ്യം. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News