പെട്ടിമുടി ദുരന്തത്തിന് നാല് വർഷം; പുനരധിവാസ പദ്ധതി അശാസ്ത്രീയമെന്ന് ആക്ഷേപം
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ധനസഹായവും ഇതുവരെ ലഭിച്ചില്ല
തൊടുപുഴ: നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തമുണ്ടായി നാല് വർഷം പിന്നിട്ടിട്ടും പുനരധിവാസ പദ്ധതി സംബന്ധിച്ച പരാതികൾ ഒഴിഞ്ഞിട്ടില്ല. പദ്ധതി അശാസ്ത്രീയമാണെന്നാണ് പ്രധാന ആക്ഷേപം. മരിച്ചവരുടെ ആശ്രിതർക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ധനസഹായവും ഇതുവരെ ലഭിച്ചിട്ടില്ല.
2020 ആഗസ്റ്റ് ആറിനുണ്ടായ ഉരുൾപൊട്ടലിൽ പെട്ടിമുടിയിൽ പൊലിഞ്ഞത് 70 മനുഷ്യ ജീവനുകളാണ്. വയനാടിന് മുന്നേ സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തം. നാടൊന്നാകെ കൈകോർത്ത കാഴ്ചയും പെട്ടിമുടിയിൽ കണ്ടു.
മരിച്ചവുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷവും തമിഴ്നാട് സർക്കാർ മൂന്ന് ലക്ഷവും നൽകിയെങ്കിലും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ ഇതുവരെ ലഭിച്ചിട്ടില്ല. ദുരന്തത്തെ അതിജീവിച്ച എട്ട് കുടുംബങ്ങൾക്ക് കുറ്റിയാർവാലിയിലെ സർക്കാർ ഭൂമിയിൽ കണ്ണൻദേവൻ കമ്പനി വീട് നിർമിച്ച് നൽകി. ജീവൻ തിരിച്ച് കിട്ടിയ പലരും പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ടില്ലെന്ന പരാതിയും നിലവിലുണ്ട്.
വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പെട്ടിമുടി ഒരു ഓർമപ്പെടുത്തലാണ്. പുനരധിവാസമെന്നത് കേവലം വീട് നിർമിച്ച് നൽകുന്നതല്ലെന്നും ദുരന്തത്തിൻ്റെ ആഘാതമേറ്റവർക്ക് തുടർ ജീവിതത്തിനുള്ള വഴിയൊരുക്കലാണെന്നുമുള്ള ഓർമപ്പെടുത്തൽ.