മണിച്ചന്‍റെ ജയിൽ മോചനം ആവശ്യപ്പെട്ട് ഭാര്യ നൽകിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
മണിച്ചന്‍റെ മോചന കാര്യത്തിൽ നാല് മാസമായിട്ടും തീരുമാനം എടുക്കാത്തതിൽ ജയിൽ ഉപദേശക സമിതിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു
Update: 2022-05-19 02:12 GMT
കൊല്ലം: കല്ലുവാതുക്കൽ മദ്യ ദുരന്ത കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മണിച്ചന്‍റെ ജയിൽ മോചനം ആവശ്യപ്പെട്ട് ഭാര്യ ഉഷ നൽകിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
മണിച്ചന്‍റെ മോചന കാര്യത്തിൽ നാല് മാസമായിട്ടും തീരുമാനം എടുക്കാത്തതിൽ ജയിൽ ഉപദേശക സമിതിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. വിഷയം ഉത്തരവാദിത്തപ്പെട്ട ഭരണഘടനാ സ്ഥാപനത്തിന്‍റെ പരിഗണനയിലാണെന്നാണ് സർക്കാർ അറിയിച്ചത്. ഇക്കാര്യം മുദ്രവെച്ച കവറിൽ ഇന്ന് സർക്കാർ കോടതിയെ അറിയിക്കും. ഇത് പരിശോധിച്ച ശേഷമായിരിക്കും കോടതിയുടെ ഇക്കാര്യത്തിലുള്ള തീരുമാനം. ജയിൽ മോചനത്തിൽ ഇനിയും കാലതാമസം ഉണ്ടായാൽ മണിച്ചന് ജാമ്യം നൽകി ഇടക്കാല ഉത്തരവിറക്കുമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്.