കടുവാ ഭീതിയിൽ വിറങ്ങലിച്ച് ചീരാൽ; ഇന്നലെ ആരംഭിച്ച രാപ്പകൽ സമരം ഇന്നവസാനിക്കും

ചീരാലിൽ ഇതുവരെ 14 വളർത്തുമൃഗങ്ങളെ ആക്രമിച്ച കടുവ ഒമ്പത് പശുക്കളെ കൊന്നു

Update: 2022-10-26 03:54 GMT
Advertising

ഒരു മാസമായി കടുവാ ഭീതി നിലനിൽക്കുന്ന വയനാട് ചീരാലിൽ സംയുക്തസമരസമിതി ആരംഭിച്ച രാപ്പകൽ സമരം തുടരുന്നു. ഇന്നലെ രാവിലെ 10 മണിമുതലാരംഭിച്ച സമരം ഇന്ന് 10 മണിയോടെ അവസാനിക്കും.

ഒരുമാസമായി ജനവാസ കേന്ദ്രത്തിൽ ഭീതി വിതക്കുന്ന കടുവയെ പിടികൂടാനാകാതായതോടെയാണ് പ്രദേശത്ത് ജനങ്ങൾ രാപ്പകൽ സമരം പ്രഖ്യാപിച്ചത്. ചീരാലിൽ ഇതുവരെ 14 വളർത്തുമൃഗങ്ങളെ ആക്രമിച്ച കടുവ ഒമ്പത് പശുക്കളെ കൊന്നു. തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന് തൊട്ടുമുന്നിൽ സ്ഥാപിച്ച സമരപ്പന്തലിലേക്ക് രാത്രി വൈകിയും ജനങ്ങളെത്തി. കൂടുകളും ക്യാമറകളും സ്ഥാപിച്ചിട്ടും മയക്കുവെടി വിദഗ്ധ സംഘടമടക്കമുള്ളവർ പെട്രോളിംഗ്‌നടത്തിയിട്ടും കടുവയുടെ ആക്രമണം തുടർക്കഥയായതോടെയാണ് വനംവകുപ്പിനെതിരെ ജനരോഷം ശക്തമായത്.

കുങ്കിയാനകളെ എത്തിച്ചും ലൈവ് ക്യാമറകൾ സ്ഥാപിച്ചും വനംവകുപ്പ് കടുവക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയെങ്കിലും കടുവയെ പിടികൂടാനായിട്ടില്ല. ഒരുമാസമാസത്തിനിടെ പലതവണ റോഡുപരോധിച്ചും ഹർത്താൽ നടത്തിയും ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയും പ്രതിഷേധിച്ച ജനങ്ങൾ, രാപ്പകൽ സമരവും ഫലം കാണാത്തപക്ഷം, സമരത്തിന്റെ അടുത്തഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന് അധികൃതർക്ക് മുന്നറിയിപ്പ് നൽകി.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News