കെ റെയിലിന് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ടു

പ്രാരംഭ ഘട്ടത്തിലെ പഠനങ്ങൾക്കുള്ള അനുമതി മാത്രമാണ് നൽകിയിട്ടുള്ളതെന്നും പദ്ധതി ആരംഭിക്കുന്നതിന് ഒരനുമതിയും സർക്കാരിന് നൽകിയിട്ടില്ലെന്നും മന്ത്രി മറുപടി നൽകിയതായി എം പിമാർ പറഞ്ഞു

Update: 2021-12-22 14:26 GMT
Advertising

കെ റെയിൽ പദ്ധതിക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെ കണ്ടു. കൊടിക്കുന്നിൽ സുരേഷ്, കെ മുരളീധരൻ, ബെന്നിബഹനാൻ എന്നിവരടക്കം പത്ത് എംപിമാരാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയിൽ നിന്ന് ശശി തരൂർ എംപി വിട്ടു നിന്നു. സിൽവർ ലൈൻ പദ്ധതിക്ക് പച്ചക്കൊടി നൽകണമെന്ന് ആവശ്യപ്പെട്ട് ഇടത് എംപിമാർ റെയിൽവേ മന്ത്രിയെ സന്ദർശിച്ച ശേഷമാണു അനുമതി നിഷേധിക്കണമെന്ന ആവശ്യവുമായി യുഡിഎഫ് എംപിമാർ റെയിൽ മന്ത്രിയെ കാണാൻ എത്തിയത്. ഒരു നടപടിയും പൂർത്തിയാക്കാതെ പദ്ധതി ആരംഭിക്കുകയാണെന്നും മുൻകൂർ നോട്ടീസ് നൽകാതെ വീടുകളിൽ കല്ലിടുന്നതായും എംപിമാർ മന്ത്രിയെ അറിയിച്ചു.

പ്രാരംഭ ഘട്ടത്തിലെ പഠനങ്ങൾക്കുള്ള അനുമതി മാത്രമാണ് നൽകിയിട്ടുള്ളതെന്നും പദ്ധതി ആരംഭിക്കുന്നതിന് ഒരനുമതിയും സർക്കാരിന് നൽകിയിട്ടില്ലെന്നും മന്ത്രി മറുപടി നൽകിയതായി എംപിമാർ പറഞ്ഞു. എത്ര പേരെ കുടിയൊഴിപ്പിക്കേണ്ടി വരുമെന്നോ പാരിസ്ഥിതിക ആഘാതം എത്രയാണെന്ന് തിട്ടപ്പെടുത്താതെയുമാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നതെന്നും അവർ പറഞ്ഞു.

അതേസമയം, പദ്ധതിക്കെതിരെ വ്യാപകമായി എതിർപ്പ് ഉയരുന്ന സാഹചര്യത്തിൽ വിശദമായ യോഗം വിളിക്കണമെന്ന ആവശ്യത്തിൽ ശശി തരൂർ ഉറച്ചു നിൽക്കുകയാണ്. തരൂരിന്റെ ആവശ്യപ്രകാരം മുഖ്യമന്ത്രി യോഗം വിളിച്ചു ചേർത്താൽ കോൺഗ്രസ് പങ്കെടുക്കുമോ എന്നാണ് എംപിമാർ ഉറ്റുനോക്കുന്നത്. അതിനിടെ, യുഡിഎഫിന്റെ അഭിപ്രായത്തിൽ നിന്നും വ്യത്യസ്തമായി നിലപാട് സ്വീകരിക്കുന്നത് മുന്നണിയെ പിന്നിൽ നിന്ന് കുത്തി മലർത്തലാണെന്നു എൻ കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു.

UDF MPs met Union Railway Minister Ashwani Vaishnav to demand that the K rail project not be sanctioned.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News