'ആർആർടി സംഘത്തിനെ കൊണ്ട് ഒരു ഗുണവും ഇല്ല'; ആറളം ഫാമിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബം
'വീടിന്റെ മുറ്റത്ത് വരെ ആന വരാറുണ്ട്. വനംവകുപ്പിനെ അറിയിച്ചാൽ പടക്കം പൊട്ടിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാറില്ല'
കണ്ണൂർ: ആറളം ഫാമിലെ കാട്ടാന ആക്രമണത്തിൽ ആർആർടി സംഘത്തിനെതിരെ കൊല്ലപ്പെട്ടവരുടെ കുടുംബം രംഗത്ത്.
ആർആർടി സംഘത്തിനെ കൊണ്ട് ഒരു ഗുണവും ഇല്ലെന്ന് കൊല്ലപ്പെട്ടവരുടെ മകൾ രശ്മി മീഡിയവണിനോട് പറഞ്ഞു. വീടിന്റെ മുറ്റത്ത് വരെ ആന വരാറുണ്ട്. വനംവകുപ്പിനെ അറിയിച്ചാൽ പടക്കം പൊട്ടിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാറില്ലെന്നും രശ്മി പറഞ്ഞു. പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്ന് മകൻ ശ്രീധരനും മീഡിയവണിനോട് വ്യക്തമാക്കി.
അതേസമയം ആറളം ഫാമിൽ വനംമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് സർവകക്ഷി യോഗം ചേരും. രാവിലെ ജില്ലാ കളക്ടറും ഉദ്യോഗസ്ഥതല യോഗം വിളിച്ചുചേർത്തിട്ടുണ്ട്. പ്രതിഷേധത്തിനൊടുവിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ ദമ്പതികളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയോടെ ബന്ധുക്കൾക്ക് കൈമാറും.
കാട്ടാനയാക്രണണത്തിൽ പ്രതിഷേധിച്ച് ആറളം പഞ്ചായത്തിൽ ഇന്ന് യുഡിഎഫും ബിജെപിയും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ആറളത്തുണ്ടായത് അസാധാരണ സംഭവമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ പ്രതികരിച്ചു. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വെള്ളി (80), ഭാര്യ ലീല (72) എന്നിവരെയാണ് ഇന്നലെ കാട്ടാന ചവിട്ടിക്കൊന്നത്.
Watch Video Report