ഭിന്നശേഷിക്കാർക്കായി ഒരമ്മയുടെ പോരാട്ടം; വാഹന നികുതിയിളവ് നിയമത്തിനായി പോരാടിയത് രണ്ടുവർഷം

ഭിന്നശേഷിക്കാർക്ക് വാഹന നികുതി ഒഴിവാക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കാൻ കാരണമായത് അങ്ങാടിപ്പുറം സ്വദേശിയായ എം.പി കൈരളിയുടെ നിരന്തരമായ ഇടപെടലാണ്

Update: 2022-05-30 05:04 GMT
Editor : Lissy P | By : Web Desk
Advertising

മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്നവരടക്കമുള്ള ഭിന്നശേഷിക്കാർക്ക് വാഹന നികുതി ഒഴിവാക്കിയ സർക്കാർ ഉത്തരവിറക്കാൻ കാരണമായത് ഒരമ്മയുടെ നിരന്തരമായ പോരാട്ടം. ഭിന്നശേഷിക്കാരന്റെ അമ്മയും മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയുമായ എം.പി കൈരളിയാണ് നിയമത്തെ മാറ്റിയെഴുതിച്ച പോരാട്ടത്തിന് പിന്നിൽ.

മകന് വേണ്ടി വാങ്ങിയ വാഹനത്തിന്റെ രജിസ്‌ട്രേഷൻ പ്രശ്‌നമാണ് നിയമത്തെ തിരുത്താൻ ഇവർക്ക് നിയോഗമായത്. 34 വയസ്സുള്ള മാനസിക വെല്ലുവിളി നേരിടുന്ന നിഖിൽ ദേവിന്റെ അമ്മയാണ് കൈരളി. രണ്ട് വർഷം മുമ്പ് മകന് വേണ്ടി പുതിയ കാർ വാങ്ങി. ഭിന്നശേഷിക്കാർക്ക് വാഹന നികുതിയിലുള്ള ഇളവ് പ്രയോജനപ്പെടുത്തിയാണ് വാഹനം വാങ്ങിയത്. എന്നാൽ രജിസ്‌ട്രേഷൻ സമയത്ത് കാര്യങ്ങൾ മാറി. മാനസിക വെല്ലുവിളി നേരിടുന്നവർക്ക് വാഹന നികുതിയിലെ ഭിന്നശേഷി ഇളവ് ലഭിക്കില്ലെന്നായിരുന്നു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞത്. അന്ന് തുടങ്ങിയ പോരാട്ടമാണ് പിന്നീട് സംസ്ഥാനത്ത് അഞ്ച് ലക്ഷത്തോളം പേർക്ക് ഗുണമാകുന്ന നിയമമായി മാറിയത് .

നിയമഭേദഗതി വരുന്നത് വരെ വാഹനം നിരത്തിലിറക്കിയില്ലെന്നും നിയമം മാറിയിട്ടേ വണ്ടി ഓടിക്കൂ എന്ന് ഇവർ തീരുമാനിച്ചു. സർക്കാർ ഉദ്യോഗസ്ഥയായ തനിക്ക് നികുതി അടക്കാനുള്ള സാമ്പത്തിക പ്രയാസം കൊണ്ടല്ലെന്നും പ്രയാസമനുഭവിക്കുന്ന ലക്ഷക്കണക്കിന് മാതാപിതാക്കൾക്ക് വേണ്ടിയാണ് പോരാടിയതെന്നും എം.കെ കൈരളി പറയുന്നു .

അമ്മയുടെ പോരാട്ടത്തെ കുറിച് അറിഞ്ഞിട്ടില്ലെങ്കിലും പുതിയ വാഹനത്തിൽ നിറയെ യാത്രകൾ പോകണമെന്ന് നിഖിൽ ദേവ് പറയുന്നു. ഭിന്നശേഷിക്കാർക്ക് അർഹമായ പലതും ഇപ്പോഴും നിയമക്കുരുക്കളിലാണ്. ഈ കുരുക്കുകൾ കൂടി അഴിക്കാൻ പോരാട്ടം തുടരാനാണ് കൈരളിയുടെയും ഭർത്താവ് സഹദേവന്റെയും തീരുമാനം.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News