'കൊച്ചിയിൽ പൊട്ടിച്ചത് പോലെ പൊട്ടിക്കും': കോഴിക്കോട് കലക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്
ഈ മാസം 25ന് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിനായി കോഴിക്കോട്ട് എത്തുന്നുണ്ട്. അതിനാൽ തന്നെ കത്തിനെ ഗൗരവത്തിലാണ് പൊലീസ് കാണുന്നത്.
കോഴിക്കോട്: കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിക്കത്ത്. കൊച്ചിയില്‍ പൊട്ടിച്ച പോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തിലെ ഭീഷണി. വ്യാജ കമ്മ്യൂണിസ്റ്റുകള്‍, വേട്ടയാടിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും കത്തിൽ പറയുന്നു.
കഴിഞ്ഞ ദിവസാണ് കോഴിക്കോട് ജില്ലാ കലക്ടർ സ്‌നേഹിൽകുമാർ സിങിന് ഭീഷണിക്കത്ത് ലഭിച്ചത്. സിപിഐ(എം.എൽ)ന്റെ പേരിലാണ് കത്ത്. പിണറായിപ്പോലീസിന്റെ വേട്ട തുടർന്നാൽ തിരിച്ചടിക്കും എന്നും കത്തിൽ പറയുന്നുണ്ട്. കത്ത് നടക്കാവ് പൊലീസിന് കൈമാറിയിട്ടുണ്ട്.
ഈ മാസം 25ന് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിനായി കോഴിക്കോട്ട് എത്തുന്നുണ്ട്. അതിനാൽ തന്നെ കത്തിനെ ഗൗരവത്തിലാണ് പൊലീസ് കാണുന്നത്. കേന്ദ്ര-സംസ്ഥാന ഇന്റലിജൻസുകൾ കത്തിൽ അന്വേഷണം തുടങ്ങിയെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിൽ വയനാട്ടിലും കണ്ണൂരിലുമൊക്കെ മാവോയിസ്റ്റുകളെ പിടികൂടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
അതേസമയം കണ്ണൂർ അയ്യൻകുന്നിൽ തണ്ടർബോൾട്ട് മാവോയിസ്റ്റ് ഏറ്റുമുട്ടൽ നടന്ന മേഖലയിൽ നിന്ന് ലാപ്ടോപ്പും രഹസ്യ രേഖകളും കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. മാവോയിസ്റ്റുകൾ തമ്പടിച്ചതെന്ന് കരുതുന്ന ഞെട്ടിത്തോട്ട് മലയിലെ മൂന്ന് ക്യാമ്പ് ഷെഡ്ഡുകളിൽ നിന്നാണ് ഇവ കണ്ടെടുത്തത്. നാലാം ദിവസവും അയ്യൻകുന്ന് മേഖലയിൽ തണ്ടർബോൾട്ടിന്റെ പരിശോധന തുടരുകയാണ്.
രണ്ട് വനിതാ മാവോയിസ്റ്റുകൾ നെടുംപൊയിൽ നിന്ന് ബസ് മാർഗം തലശ്ശേരിയിൽ എത്തിയെന്ന വിവരത്തെ തുടർന്ന് ജില്ലയിലെ പ്രധാനപ്പെട്ട ടൗണുകളിലും പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Watch Video Report