Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തൃശൂർ: തൃശൂർ ലോക്സഭ തെരഞ്ഞെടുപ്പ് വോട്ട് ക്രമക്കേട് ആരോപണത്തിൽ എൽഡിഎഫ് സ്ഥാനാർഥി വി.എസ് സുനിൽകുമാറിനെ പിന്തുണച്ച് തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. കലക്ടർ മുതൽ ബിഎൽഒ വരെയുള്ളവരുടെ പ്രവർത്തനത്തെക്കുറിച്ച് അന്വേഷണം വേണമെന്നും ആലത്തൂർ മണ്ഡലത്തിൽ ഉള്ളവരെ വ്യാപകമായി തൃശൂരിൽ ബിജെപി വോട്ട് ചേർത്തെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഡിസിസി അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 10 ഫ്ലാറ്റുകളിൽ പരിശോധന നടത്തിയാണ് നിയോജകമണ്ഡലത്തിന് പുറത്തുള്ള ആളുകളെ ഉൾപ്പെടുത്തി എന്ന പരാതി നൽകിയത്. അന്ന് കളക്ടർ പറഞ്ഞത് വോട്ടർപട്ടികയിൽ പേരുള്ളവരെ ഒഴിവാക്കാൻ കഴിയില്ല എന്നതാണ് കലക്ടറുടെ നിലപാട് ആ വോട്ടർപട്ടികയിൽ പേരുള്ളവർക്ക് വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കിയെന്ന് ജോസഫ് ടാജറ്റ് കൂട്ടിച്ചേർത്തു.
ഏഴ് നിയോജക മണ്ഡലങ്ങളിലെയും വോട്ടർപട്ടിക കോൺഗ്രസ് പരിശോധിക്കും. 65,000 വോട്ട് ബിജെപി ചേർത്തു എന്ന് പറഞ്ഞാൽ അത് സ്ഥിരം താമസക്കാരുടേതല്ല. സുരേഷ് ഗോപിയുടെ ബന്ധുക്കളും അദ്ദേഹത്തിൻറെ സുഹൃത്തുക്കളും വോട്ടർ പട്ടികയിൽ വോട്ടുചേർത്തു. ഒഡീഷയിൽ വൈദികർക്കെതിരായ അക്രമത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൗനം അക്രമത്തെ ന്യായീകരിക്കുന്നതാണെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണം ഉന്നയിച്ച് കോൺഗ്രസ് രാജ്യവ്യാപക ക്യാമ്പയിൻ ആരംഭിക്കും. പ്രചാരണ പരിപാടിക്ക് അന്തിമരൂപം നൽകാനായി കോൺഗ്രസ് യോഗം വിളിച്ചു. മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ തിങ്കളാഴ്ചയാണ് യോഗം. ജനറൽ സെക്രട്ടറിമാരും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളും യോഗത്തിൽ പങ്കെടുക്കും.