ചിറ്റാറിൽ കിണറ്റിൽ വീണ കടുവയെ പുറത്തെത്തിച്ചു
10 മണിക്കൂർ നീണ്ട ദൗത്യത്തിന് ശേഷമാണ് കടുവയെ പുറത്തെത്തിച്ചത്
പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിൽ കിണറ്റിൽ വീണ കടുവയെ 10 മണിക്കൂർ നേരത്തെ ദൗത്യത്തിന് ശേഷം പുറത്തെടുത്തു. കടുവയെ വലയിലാക്കി മയക്കുവെടി വെച്ച ശേഷമാണ് കടുവയെ പുറത്തെടുത്തത്. പുറത്തെത്തിച്ച കടുവയെ കൂട്ടിൽ കയറ്റി.
ചിറ്റാർ വില്ലൂന്നിപ്പാറയിലെ കിണറ്റിലാണ് കടുവ വീണത്. ഇന്ന് രാവിലെയാണ് കടുവയെ കിണറ്റിൽ കണ്ടെത്തിയത്. കൊല്ലംപറമ്പിൽ സദാശിവന്റെ വീട്ടിലെ കിണറ്റിലാണ് കടുവ വീണത്. പുലർച്ചെ വലിയ ശബ്ദം കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ കടുവയെ കണ്ടത്. തുടർന്ന് വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഉച്ചക്ക് 3.30 ഓടെയാണ് കടുവയെ പുറത്തെത്തിച്ചത്.
മൂന്നു വയസ് പ്രായമുള്ള കടുവയാണ് കിണറ്റിൽ വീണത് എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. 150 മുതൽ 200 കിലോ വരെയുള്ള ഭാരവും കണക്കാക്കുന്നുണ്ട്. പ്രാഥമിക പരിശോധനയിൽ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു. തേക്കടയിൽ നിന്ന് എത്തിയ പ്രത്യേക സംഘമെത്തിയാണ് മയക്കുവെടി വെച്ചത്. മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമാണെങ്കിലും കടുവ എത്തുന്നത് ആദ്യമായിട്ടാണെന്ന് നാട്ടുകാർ പറഞ്ഞു.