ശബരിമല സ്വർണക്കൊള്ള; തിരുവിതാംകൂർ ദേവസ്വം ബോർഡ് മിനുട്സിൽ ഗുരുതര ക്രമക്കേടെന്ന് ഹൈക്കോടതി
അന്വേഷണം ശരിയായ ദിശയിലാണെന്ന് കോടതി നിരീക്ഷിച്ചു
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മിനുട്സിൽ ഗുരുതര ക്രമക്കേടെന്ന് ഹൈക്കോടതി. മിനുട്സ് പിടിച്ചെടുത്തതായി എസ്ഐടി കോടതിയെ അറിയിച്ചു. അന്വേഷണം ശരിയായ ദിശയിലാണെന്ന് കോടതി നിരീക്ഷിച്ചു.
ദേവസ്വം ബോര്‍ഡിന്‍റെ രേഖകള്‍ കൃത്യമല്ലാത്തത് ഗുരുതരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.അഴിമതിയുണ്ടോയെന്ന് എസ്‌ഐടി പരിശോധിക്കണം.ദ്വാരപാലക ശില്‍പ്പങ്ങളുടെയും വാതിലിന്റെയും പകര്‍പ്പ് സൃഷ്ടിക്കാന്‍ അധികൃതര്‍ പോറ്റിക്ക് അനുമതി നല്‍കി. ഇത് നിയമ വിരുദ്ധമായ അനുമതിയെന്നും കോടതി പറഞ്ഞു.
കേസ് അന്വേഷിക്കുന്നതിന് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കോടതിയിൽ ഇന്ന് ഇടക്കാല റിപ്പോര്‍ട്ട് നല്‍കും. രണ്ട് പ്രതികളുടെ അറസ്റ്റ്, അന്വേഷണ പുരോഗതി ഉള്‍പ്പടെയുള്ള വിവരങ്ങള്‍ എസ്‌ഐടി ദേവസ്വം ബെഞ്ചിനെ അറിയിക്കും. രണ്ടാഴ്ച കൂടുമ്പോൾ റിപ്പോർട്ട് നൽകണം എന്ന കോടതി നിർദ്ദേശപ്രകാരം, നേരത്തെയും എസ് ഐ ടി ഇടക്കാല റിപ്പോർട്ട് നൽകിയിരുന്നു.
ആറ് ആഴ്ചയാണ് അന്വേഷണം പൂർത്തിയാക്കാൻ കോടതി നിശ്ചയിച്ച സമയപരിധി. അടച്ചിട്ട കോടതി മുറിയിലാണ് കേസിലെ നടപടിക്രമങ്ങള്‍. വിഷയത്തിൽ കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത പുതിയ ഹരജിയിൽ, സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ് എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്.